തിരുവനന്തപുരം : സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായ പശ്ചാത്തലത്തിൽ കേരള ചലച്ചിത്ര അക്കാദമി ഭരണസമിതിയിൽ വൻ അഴിച്ചുപണി. അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയും വൈസ് ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് കുക്കു പരമേശ്വരനും രാജിവെച്ചു. ചീഫ് സെക്രട്ടറിക്ക് റസൂൽ പൂക്കുട്ടി തൻ്റെ രാജിക്കത്ത് കൈമാറി. എൽഡിഎഫ് സർക്കാരിൻ്റെ അവസാന കാലത്താണ് റസൂൽ പൂക്കുട്ടിയെ അക്കാദമിയുടെ തലപ്പത്ത് നിയമിച്ചത്. ഏഴു മാസത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്.
പുതിയ ചെയർമാൻ സ്ഥാനത്തേക്ക് കോൺഗ്രസ് അനുഭാവികളായ പ്രമുഖരെയാണ് യുഡിഎഫ് സർക്കാർ പരിഗണിക്കുന്നത്. ചലച്ചിത്ര താരങ്ങളായ ജഗദീഷ്, സലീം കുമാർ, പ്രേംകുമാർ എന്നിവരുടെയും സംവിധായകൻ ദീപു കരുണാകരൻ്റെയും പേരുകൾ സജീവ പരിഗണനയിലുണ്ട്. എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് ഭാരവാഹിയായിരുന്ന പ്രേംകുമാർ, തന്നെ അറിയിപ്പില്ലാതെ സ്ഥാനത്ത് നിന്ന് നീക്കിയതിൽ പ്രതിഷേധിച്ച് ഇടതുപക്ഷവുമായുള്ള സഹകരണം അവസാനിപ്പിച്ച് കോൺഗ്രസിനൊപ്പം ചേർന്നിരുന്നു. യുഡിഎഫ് സർക്കാർ തന്നെ അക്കാദമിയുടെ തലപ്പത്തേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. നിലവിലെ ഭരണസമിതി അംഗങ്ങളായ സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ, സുധീർ കരമന, സംവിധായകൻ അമൽ നീരദ്, ഗായിക സിത്താര കൃഷ്ണകുമാർ, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ എന്നിവരെ മാറ്റി ഭരണസമിതി പുനഃസംഘടിപ്പിക്കും. കൂടാതെ, ചലച്ചിത്ര ക്ഷേമനിധി ബോർഡ് അധ്യക്ഷ സ്ഥാനത്തുനിന്ന് മധുപാലും രാജിവെച്ചിട്ടുണ്ട്.






























