തിരുവനന്തപുരം : കോവിഡ് തീവ്ര വ്യാപനത്തിനിടയാക്കുന്ന കൊറോണ വൈറസിന്റെ ജനിതകഘടന പഠിച്ച് പ്രതിരോധമൊരുക്കാൻ കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങളുടെ സഹായം തേടി സർക്കാർ. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, വിതുര ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്, കോഴിക്കോട് മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ജീനോം മാപ്പിങ് ഉടൻ തുടങ്ങും.
ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐജിഐബി) ആണ് കേരളത്തിലെ വൈറസ് സാമ്പിളുകളുടെ ജനിതകഘടന ശ്രേണീകരണം നടത്തുന്നത്. ജില്ലകളിൽനിന്ന് 100 സാമ്പിളുകൾ വീതം ശേഖരിച്ചാണ് ഇവർ പഠനം നടത്തുക. കേരളത്തിലെ രണ്ടാം തരംഗത്തിൽ യുകെ, ദക്ഷിണാഫ്രിക്ക വേരിയന്റുകൾ കണ്ടെത്തിയിരുന്നു. ഇവയുടെ സാന്നിധ്യമാണ് രോഗവ്യാപനം ഇത്രയേറെ വേഗത്തിലാക്കിയതെന്നാണ് നിഗമനം. കർശനമായ പ്രതിരോധമൊരുക്കിയില്ലെങ്കിൽ ഡൽഹിക്കു സമാനമായ സാഹചര്യം കേരളത്തിലും വന്നേക്കാമെന്ന് ഐജിഐബി ആരോഗ്യവകുപ്പിനു നൽകിയ റിപ്പോർട്ടിൽ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കോവിഡ് തീവ്ര വ്യാപനമുള്ള മേഖലകളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്താനാണ് കൂടുതൽ സ്ഥാപനങ്ങളെ സർക്കാർ സമീപിച്ചത്.
ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സ്ഥാപന മേധാവികളുമായി ചർച്ച നടത്തി. ജീനോം മാപ്പിങ്ങിനുള്ള സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച് പഠനം നടത്താൻ തയാറാണെന്ന് അവർ സർക്കാരിനെ അറിയിച്ചു. ജീനോം മാപ്പിങ് പദ്ധതിക്കായി നോഡൽ ഓഫിസറെ ഉടൻ നിയമിക്കും. സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ച് സ്ഥാപനങ്ങൾക്കു കൈമാറും. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ജീനോം മാപ്പിങ്ങിനുള്ള സാങ്കേതിക സൗകര്യങ്ങൾ നേരത്തെ മുതലുണ്ട്. ഒരേ സമയം 96 സാമ്പിളുകൾ വരെ ശ്രേണീകരിക്കാൻ കഴിയും. സർക്കാർ കഴിഞ്ഞ വർഷം ആരംഭിച്ച ഐഎവി ഏറ്റെടുക്കുന്ന ആദ്യത്തെ പ്രധാന ദൗത്യമാണ് ജീനോം മാപ്പിങ്. ഐസറിൽ ഗവേഷണത്തിനു വേണ്ടി ജീനോം ശ്രേണീകരണം നടത്തുന്നുണ്ട്.