തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറുമായുള്ള പോര് അതിരൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് അസാധാരണ സാഹചര്യം ഉടലെടുക്കുന്നു. സാധാരണയായി നടന്നുവരുന്ന ഗവർണറുടെ നയപ്രഖ്യാപനം ഇടതുപക്ഷ സർക്കാർ ഒഴിവാക്കിയേക്കുമെന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഗവർണറുമായുള്ള നയപ്രഖ്യാപന പ്രസംഗം നീട്ടിവെയ്ക്കുന്നതിൻ്റെ സാദ്ധ്യതകൾ സജീവമായി പരിഗണിച്ച് സർക്കാർ നീക്കങ്ങൾ ആരംഭിച്ചെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇതിനായി ഡിസംബറിൽ ചേരുന്ന സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടിവെയ്ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
ഡിസംബർ 15ന് സഭ താൽക്കാലികമായി പിരിഞ്ഞ് ക്രിസ്‍മസിന് ശേഷം വീണ്ടും തുടങ്ങി ജനുവരിയിലേക്ക് നീട്ടാനാണ് നീക്കം. അനിശ്ചിതകാലത്തേക്ക് പിരിയാതെ സമ്മേളനം നീട്ടുന്നതോടെ നയപ്രഖ്യാപനം തൽക്കാലത്തേക്ക് ഒഴിവാക്കാനാകും. അടുത്ത സഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടി വരിക. താൽക്കാലികമായി പിരിയുന്നതോടെ ആ ഒരു സാഹചര്യം ഒഴിവാക്കാനാണ് നീക്കം നടക്കുന്നത്. സംസ്ഥാനത്തും മുൻപും ഇത്തരത്തിൽ നീക്കങ്ങൾ നടന്നിട്ടുണ്ട്. 1990ൽ നായനാർ സർക്കാരുമായി ഇടഞ്ഞ ഗവർണർ രാം ദുലാരി സിൻഹയെ ഒഴിവാക്കാൻ ഇടതുപക്ഷ സർക്കാർ പ്രഖ്യാപിച്ചതും ഇതേ തന്ത്രമായിരുന്നു. അന്ന് 1989 ഡിസംബർ 17ന് ആരംഭിച്ച സമ്മേളനം 1990 ജനുവരി രണ്ട് വരെ തുടരുകയായിരുന്നു. ഇതോടെ നയപ്രഖ്യാപനം ഒഴിവാകുകയും ചെയ്തു.