തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ മാറണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. സാധാരണ പാറ്റയാകാതെ ജീവിതത്തിൽ മിടുക്കരായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. ജന്തർമന്തറിലെ സി.ജെ.പി. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലല്ല പാറ്റകൾ എന്ന വാക്ക് താൻ ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘വിജയതാരക’മെന്ന അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 137 വിദ്യാർഥികൾക്ക് ഉപഹാരം നൽകി.
വി. മുരളീധരൻ എം.എൽ.എ. അധ്യക്ഷനായി. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലും പരിപാടിയിൽ പങ്കെടുത്തു. ചിലർ പുതിയ തലമുറയെ പാറ്റകളാണെന്നാണ് വിശേഷിപ്പിക്കുന്നതെന്നും വെറും പാറ്റയാകാനല്ല, സിംഹങ്ങളായി മാറാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൗൺസിലർ ചെമ്പഴന്തി ഉദയനും പങ്കെടുത്തു.





























