തിരുവനന്തപുരം: കൊവിഡ്-19 ലോക്ക്ഡൗൺ മൂലം കാലിയായ ഖജനാവ് നിറയ്ക്കാൻ മദ്യത്തില്‍ നിന്ന് കനത്ത സെസ് ഈടാക്കാനുള്ള നീക്കവുമായി കേരളവും. നികുതിയായോ സെസായോ മദ്യത്തില്‍ നിന്ന് അധികവരുമാനം കണ്ടെത്താൻ സര്‍ക്കാര്‍ ആലോചന തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക്ഡൗൺ അവസാനിച്ച് മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നതോടെ വിലവര്‍ധനവിന്റെ കാര്യത്തിലും അന്തിമരൂപമാകും.
മദ്യത്തിന്റെ വിലയില്‍ വര്‍ധനവുണ്ടായാലും ഡിമാൻഡില്‍ കുറവുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. മദ്യവില്‍പ്പന ശാലകളില്‍ നിന്നു വില്‍ക്കുന്ന വിദേശമദ്യത്തിന് 70 ശതമാനം കൊറോണ സെസ് ഈടാക്കാൻ ഡൽഹി സര്‍ക്കാര്‍ ആരംഭിച്ചെങ്കിലും ഔട്ട് ലെറ്റുകളിലെ ക്യൂവില്‍ കുറവുണ്ടായിരുന്നില്ല. ഡൽഹിയ്ക്കു പുറമെ രാജസ്ഥാനും ആന്ധ്രാ പ്രദേശും മദ്യത്തിനു വില കൂട്ടിയിട്ടുണ്ട്. ആന്ധ്രാ പ്രദേശ് 50 മതൽ 70 സതമാനം വരെയും രാജസ്ഥാൻ 10 ശതമാനവുമാണ് നികുതി കൂട്ടിയത്. എന്നാല്‍ സംസ്ഥാനത്ത് എത്ര ശതമാനം നികുതി വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
നിലവില്‍ കേരളത്തില്‍ വിവിധയിനം മദ്യത്തിന് 100 മുതല്‍ 210 ശതമാനം വരെ നികുതി ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇനിയും നികുതി വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ തയ്യാറായേക്കില്ലെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ഹ്രസ്വകാലത്തേയ്ക്ക് സെസ് ഈടാക്കാനാണ് കൂടുതല്‍ സാധ്യത. പ്രളയകാലത്ത് മദ്യത്തിന് അധിക സെസ് ചുമത്തി 300 കോടി രൂപ സമാഹരിച്ച മാതൃകയിലായിരിക്കും പ്രവര്‍ത്തനം.
ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി മദ്യഷോപ്പുകള്‍ തുറക്കാൻ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും വലിയ തിരക്കുണ്ടാകുമെന്നത് കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ബെവ്കോ, കൺസ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകള്‍ തുറക്കാൻ നിര്‍ദേശം നല്‍കിയിട്ടില്ല.