തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ പുതിയ സിസിടിവി ക്യാമറ നിരീക്ഷണ സംവിധാനം നടപ്പാക്കാൻ സർക്കാർ ചെലവഴിച്ചത് ലക്ഷങ്ങൾ. വിവരാകാശ രേഖകൾ അനുസരിച്ച്, സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ 12,93,957 രൂപയാണ് ചെലവഴിച്ചത്. 2021 മെയ് മാസത്തിനു ശേഷമുള്ള ചെലവ് ഇനത്തിലാണ് ഇവ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ക്ലിഫ് ഹൗസിൽ പുതിയ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.
2016 മുതൽ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും, ക്ലിഫ് ഹൗസിൽ പോയ തീയതിയും വാഹന നമ്പറും പറഞ്ഞാൽ ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ തയ്യാറാകുമോയെന്നും സ്വപ്ന സുരേഷ് മുൻപ് ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ക്ലിഫ് ഹൗസിലെ മുഴുവൻ സിസിടിവി സംവിധാനങ്ങളും മാറ്റിയിരിക്കുന്നത്. ക്ലിഫ് ഹൗസിൽ ഇ.പി.എ.ബി.എക്സ് സിസ്റ്റം സ്ഥാപിച്ച വകയിൽ 2.13 ലക്ഷം രൂപയും, ലാൻ ആക്സസ് പോയിന്റ് സ്ഥാപിച്ച വകയിൽ 13,502 രൂപയും ചെലവായിട്ടുണ്ട്.





























