തിരുവനന്തപുരം: സംരംഭകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് രാജ്യത്തെ സർക്കാർ ഗവേഷണ സ്ഥാപനങ്ങളിൽ നിന്ന് ടെക്നോളജി ലൈസൻസ് വാങ്ങാൻ ചെലവായ തുക തിരികെ നൽകുന്നതാണ്. ചെലവായ തുകയുടെ 90 ശതമാനമാണ് സംസ്ഥാന സർക്കാർ തിരികെ നൽകുന്നത്. ടെക്നോളജി ട്രാൻസ്ഫർ ആൻഡ് കൊമേഴ്സ്യലൈസേഷൻ സ്കീമിന് കീഴിൽ പരമാവധി 10 ലക്ഷം രൂപ വരെയാണ് തിരികെ നൽകുന്നത്.
ഇന്ത്യയിലെ സർക്കാർ ഗവേഷണ സ്ഥാപനങ്ങളിലെ വാണിജ്യ സാധ്യതയുള്ള കണ്ടെത്തലുകൾ മികച്ച ഉൽപ്പന്നങ്ങളാക്കി മാറ്റാൻ കഴിയുന്ന സ്റ്റാർട്ടപ്പുകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. സംസ്ഥാന സർക്കാരിന്റെ സംരംഭകത്വ വികസന നോഡൽ ഏജൻസിയായ കെ.എസ്.യു.എം ആണ് പദ്ധതി നടപ്പാക്കുന്നത്. സ്റ്റാർട്ടപ്പുകൾക്ക് മെയ് ഒന്ന് മുതൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കും.