തിരുവനന്തപുരം : കേരളത്തിന് അർഹമായ 13,608 കോടിരൂപ വായ്പയിൽ 8700 കോടിരൂപ എടുക്കാൻ കേന്ദ്രം അനുമതി നൽകി. സുപ്രീംകോടതി നിർദേശിച്ചതനുസരിച്ചാണ് കേന്ദ്രത്തിനെതിരേയുള്ള ഹർജി പിൻവലിക്കാതെതന്നെ കേരളത്തിന് ഈ വായ്പ കിട്ടുന്നത്. ശനിയാഴ്ചയാണ് അനുമതി കിട്ടിയത്. റിസർവ് ബാങ്കിന്റെ കടപ്പത്രങ്ങളിലൂടെയാണ് വായ്പയെടുക്കുന്നത്. കടപ്പത്രങ്ങളുടെ ലേലം എല്ലാ ചൊവ്വാഴ്ചയും നടക്കും. അനുമതി വൈകിയതിനാൽ 12-ന് നടക്കുന്ന ലേലത്തിൽ അപേക്ഷനൽകി കേരളത്തിന് പങ്കെടുക്കാനുള്ള സാവകാശമില്ല. അതിനാൽ 19-ന്റെ ലേലംവരെ കാത്തിരിക്കണം. 20-ന് പണം ട്രഷറിയിൽ എത്തും. ഈ മാസത്തെ ഇനിയുള്ള ചെലവുകൾ ഈ പണം എത്തിയാലേ നടത്താനാവൂ.
അനുവദിച്ച മൊത്തം വായ്പയിൽ ഏകദേശം 4800 കോടി വൈദ്യുതിമേഖലയുടെ നഷ്ടം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾക്കാണ്. ഇതിന് അനുമതി നൽകുന്ന നടപടികൾ കേന്ദ്രം പൂർത്തിയാക്കിയിട്ടില്ല. അടുത്തയാഴ്ച അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി.





























