കൊച്ചി : ഭാര്യയാണെങ്കിലും 18 വയസ്സിൽ താഴെയാണ് പ്രായമെങ്കിൽ ശാരീരികബന്ധം പോക്സോ പ്രകാരമുള്ള കുറ്റമാണെന്ന് ഹൈക്കോടതി. ഭാര്യ ആണോ അല്ലയോ എന്നത് പരിഗണിക്കേണ്ട വിഷയമല്ലെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കി. പോക്സോ കേസും ബലാത്സംഗക്കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ഇരുപത്തിയേഴുകാരൻ നൽകിയ ഹർജി തള്ളിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുസ്ലിം വ്യക്തിനിയമപ്രകാരം വിവാഹം കഴിച്ചതാണെന്നും ഇക്കാര്യം പരാതിക്കാരി പോലീസിനോട് സമ്മതിച്ചതാണെന്നും കേസ് നിലനിൽക്കില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.
എന്നാൽ, മുസ്ലിം മതാചാരപ്രകാരം വിവാഹം നടത്തിയാലും പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ ആക്ട് പ്രകാരമുള്ള കുറ്റകൃത്യം ഇല്ലാതാകില്ലെന്ന് കോടതി പറഞ്ഞു. 2021-ൽ 17 വയസ്സും ഒരു മാസവും പ്രായമുള്ളപ്പോഴാണ് പരാതിക്കാരി ലൈംഗികാതിക്രമത്തിനിരയായത്. 2021 ഒക്ടോബർ 23-ന് പരാതിക്കാരിയുടെ വീട്ടിലെത്തി, വസ്ത്രങ്ങൾ വാങ്ങി നൽകാമെന്ന് വാഗ്ദാനംചെയ്ത് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് നാലുദിവസം ശാരീരികബന്ധത്തിൽ ഏർപ്പെട്ടു. ഇതിന് ഹർജിക്കാരന്റെ മാതാപിതാക്കളും ഒത്താശചെയ്തു. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കോടതി വിലയിരുത്തി.
ഭാര്യയാണെങ്കിൽ 15-നും 18-നും ഇടയിൽ പ്രായമുള്ളവരുമായുള്ള ശാരീരികബന്ധത്തിൽ ബലാത്സംഗക്കേസ് നിലനിൽക്കില്ലെന്ന ഇന്ത്യൻ ക്രിമിനൽ നിയമത്തിലെ ഇളവ് സുപ്രീംകോടതിയുടെ 2017-ലെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ബാധകമാകില്ലെന്നും കോടതി പറഞ്ഞു. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടെ പരിഗണനയിലുള്ള കേസ് നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു.
































