ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിലെ ശുദ്ധീകരണത്തിൽ ബി.ജെ.പി.യുടെ ജാതീയ മനോഭാവമാണ് വെളിപ്പെടുന്നതെന്ന വിമർശനം ഉയർത്തിയ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെപേരിൽ ജാതീയത ആരോപിച്ച് കേസെടുത്ത ഉത്തരാഖണ്ഡ് പോലീസ് നടപടി വൻ വിവാദത്തിലേക്ക്. പട്ടികജാതി, പട്ടിക വർഗക്കാർക്കുനേരേയുള്ള അതിക്രമം തടയൽ നിയമംകൂടി ഉൾപ്പെടുത്തിയാണ് കേസ്. കടുത്ത രാഷ്ടീയപ്പകപോക്കലാണ് ഇതെന്നാണ് ആരോപണം. വിമർശനത്തിന് രാഷ്ടീയമായ മറുപടി നൽകുന്നതിനുപകരം രാഹുലിന്റെ പേരിൽ വിചിത്രമായ വാദങ്ങൾ നിരത്തി കേസെടുത്തു എന്നും ആക്ഷേപമുണ്ട്. ജാതിവിവേചനം ചൂണ്ടിക്കാട്ടുന്നത് എങ്ങനെ ജാതീയത ആകുമെന്ന ചോദ്യവും ഉയരുന്നു.
ശുദ്ധീകരണവും അതിനുനേരേയുള്ള കോൺഗ്രസിന്റെ പ്രതിഷേധവും ദളിത് വോട്ടുകൾ നിർണായകമായ ഉത്തർപ്രദേശിലുംമറ്റും തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നതിനാലാണ് രാഹുലിന്റെപേരിലുള്ള കേസ് എന്നും രാഷ്ടീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു. ഇതോടെ ഈ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.യും കോൺഗ്രസും ജാതിവിവേചനത്തിൽ നേർക്കുനേർ ഏറ്റുമുട്ടലിന് കളമൊരുങ്ങി. മല്ലികാർജുൻ ഖാർഗെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ റാലിയിൽ പ്രസംഗിച്ച വേദിയിൽ പിന്നീട് ശുദ്ധീകരണം നടത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കോൺഗ്രസ് ഈ വിഷയം വലിയ രീതിയിൽ ഉയർത്തുകയും ബി.ജെ.പി.യുടെ ജാതിമേധാവിത്വ മനോഭാവമാണ് ഇതിന് പിന്നിലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
മതപരമായ ആരാധനാസ്ഥലത്തിനുയോജിക്കാത്ത രീതിയിലുള്ള മുദ്രാവാക്യങ്ങൾ ഉയർന്നതിനാലാണ് വേദി ശുദ്ധീകരിച്ചതെന്ന മറുതന്ത്രവുമായി ഉത്തരാഖണ്ഡ് ബി.ജെ.പി. അധ്യക്ഷൻ രംഗത്തെത്തിയിരുന്നു. സമുദായങ്ങൾ തമ്മിൽ ഭിന്നത ഉണ്ടാക്കുന്നുവെന്നും മതപരമായ വികാരങ്ങൾ വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് രാഹുലിന്റെപേരിലുള്ള കേസ്. 1989-ലെ എസ്.സി.-എസ്.ടി. നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഖാർഗെ പ്രസംഗിച്ച വേദിയിൽ നടന്ന മതപരമായ ചടങ്ങിന് രാഹുൽ ഗാന്ധി ജാതി പരിവേഷം നൽകി എന്ന പരാതിയിലാണ് കേസെടുത്തത്. രാഹുൽഗാന്ധി പറഞ്ഞ കാര്യങ്ങൾ തന്റെ സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാണ് ശുദ്ധീകരണത്തിൽ ആരോപണം നേരിട്ട ശ്രീറാം സേന ധർമാർഥസേവാ ന്യാസ് അംഗം കൂടിയായ പരാതിക്കാരൻ അമിത് കുമാർ ആരോപിച്ചത്.
രാഹുലിന്റെ പേരിലുള്ള എഫ്.ഐ.ആർ., ശ്രദ്ധ തിരിക്കാനും പ്രതിഷേധങ്ങളെ അടിത്തമർത്താനുമുള്ള ശ്രമമാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഖാർഗെയുടെ വേദിയിൽ ശുദ്ധീകരണം നടത്തിയവർ ശിക്ഷിക്കപ്പെടുംവരെയും രാഹുൽ ഗാന്ധിക്കെതിരായ എഫ്.ഐ.ആർ. ചവറ്റുകൊട്ടയിലേക്ക് എറിയപ്പെടുംവരെയും പോരാട്ടത്തിൽനിന്ന് പിന്മാറില്ലെന്നും പറഞ്ഞു. രാജ്യത്തെ ഏറ്റവും ദളിത് വിരുദ്ധനായ നേതാവാണ് രാഹുൽ ഗാന്ധിയെന്ന് ബി.ജെ.പി. ആരോപിച്ചു. ആരോപണങ്ങൾ ഉയർത്താൻ രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് മൂന്നാഴ്ച കാത്തിരുന്നതെന്ന് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ ചോദിച്ചു. ഖാർഗെയെ ഒട്ടേറെത്തവണ ഗാന്ധി കുടുംബം അവഹേളിച്ചിട്ടുണ്ടെന്നും ബി.ജെ.പി. വക്താവ് ആരോപിച്ചു.


































