കൊച്ചി: വിവാഹം ചെയ്യാതെയും ഒന്നിച്ച് താമസിക്കുന്ന സ്ത്രീപുരുഷന്മാരെ വിവാഹിതരെപോലെ തന്നെ കണക്കാക്കണമെന്ന് കേരള ഹൈക്കോടതി. ഇവരുടെ കുഞ്ഞുങ്ങളുടെ അവകാശത്തില്‍ വിവാഹിത ദമ്പതിമാരുടേതില്‍ നിന്നു വ്യത്യാസങ്ങള്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.
2018-ലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ പരിചയപ്പെട്ട യുവതിയും യുവാവും അടുപ്പത്തിലാവുകയായിരുന്നു. ഇരുവരുടെയും വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ വിവാഹം വീട്ടുകാര്‍കൂടി സമ്മതിച്ചശേഷമെന്ന തീരുമാനത്തില്‍ ഒരുമിച്ചു താമസിച്ചു. 2020 ഫെബ്രുവരി മൂന്നിന് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
ഇതിനിടയില്‍ ജോലിയാവശ്യത്തിനായി കേരളത്തിനു പുറത്തുപോയ ജോണ്‍ അനിതയുമായി അകന്നു. അനിത മേയ് എട്ടിന് കുഞ്ഞിനെ ജില്ലാ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ചു. അതിനിടെ കുഞ്ഞിന്റെ അവകാശം സമിതിക്കു നല്‍കുന്ന രേഖയില്‍ അനിത ഒപ്പുവെച്ചു. അനിതയെ ‘അവിവാഹിത അമ്മ’യായി കണക്കാക്കിയാണ് ദത്തിനുള്ള പ്രഖ്യാപനത്തിന് ശിശുക്ഷേമ സമിതി സ്വീകരിച്ചത്.
2021 തുടക്കത്തില്‍ കുഞ്ഞിനെ ദത്ത് നല്‍കുകയായിരുന്നു. ഇതിനുശേഷമാണ് അനിതയും ജോണും ചേര്‍ന്ന് കുഞ്ഞിനെ തങ്ങള്‍ക്കു തിരികെ നല്‍കണമെന്ന അപേക്ഷയുമായി കോടതിയെ സമീപിച്ചത്. അത് റിവിഷന്‍ ഹര്‍ജിയായി സ്വീകരിച്ചാണ് കോടതിയുടെ ഉത്തരവ്. കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ മാതാപിതാക്കളായി ഇരുവരുടെയും പേരുണ്ട്. അതിനാല്‍ കുഞ്ഞിനെ ദത്ത് നല്‍കാനുള്ള രേഖ അന്തിമമാക്കും മുമ്പ് സമിതി ഇരുവരുടെയും സമ്മതം തേടേണ്ടിയിരുന്നുവെന്ന് കോടതി പറഞ്ഞു. ഇവിടെ മാതാവിന്റെ മാത്രം സമ്മതമേ ലഭിച്ചിട്ടുള്ളൂ. അതിനാല്‍ ദത്തും നിയമപരമല്ലെന്നും കോടതി നിരീക്ഷിച്ചു.