കാളികാവ്: രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരുന്നതിന് മുമ്പേ പ്രതിരോധം ഒരുക്കുക… ഇതാണ് എച്ച്.പി.വി. വാക്സിന്റെ പ്രധാന ലക്ഷ്യം. എന്നാൽ പെൺകുട്ടികളിലെ ഗർഭാശയഗള അർബുദം തടയാൻ സർക്കാർ സൗജന്യമായി നൽകുന്ന ഈ വാക്സിൻ സ്വീകരിക്കുന്നതിൽ കേരളത്തിൽ ഇപ്പോഴും വലിയൊരു വിഭാഗം പിന്നിലാണ്. ലക്ഷ്യമിട്ട 2,68,864 പേരിൽ 1,70,791 പേർ മാത്രമാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്. സംസ്ഥാനത്തെ ആകെ വാക്സിനേഷൻ നിരക്ക് 63.52 ശതമാനത്തിൽ ഒതുങ്ങി.
കഴിഞ്ഞ ജനുവരിയിലാണ് സംസ്ഥാനത്ത് സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ആരംഭിച്ചത്. ആദ്യം മൂന്ന് മാസത്തേക്ക് നിശ്ചയിച്ചിരുന്ന പദ്ധതി പിന്നീട് രണ്ടുതവണ കൂടി നീട്ടി. ഓഗസ്റ്റ് വരെയുള്ള എട്ടുമാസത്തെ കണക്കുകൾ പുറത്തുവന്നതോടെയാണ് ലക്ഷ്യത്തിന്റെ പകുതിയിലേറെ പിന്നിട്ടിട്ടും വാക്സിനേഷൻ നിരക്ക് പ്രതീക്ഷിച്ച നിലയിലെത്തിയില്ലെന്ന് വ്യക്തമായത്.































