തിരുവനന്തപുരം : ത്യാഗത്തിന്റെയും സഹനത്തിന്‍റെയും സ്മരണയില്‍ കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. പെരുന്നാള്‍ നമസ്കാരവും കുടുംബാംഗങ്ങളുടെ ഒത്തുചേരലും മൃഗബലിയുമാണ് ബക്രീദ് ദിനത്തില്‍ വിശ്വാസികളുടെ പ്രധാന കര്‍മ്മം. പ്രവാചകനായ ഇബ്രാംഹിം മകന്‍ ഇസ്മായീലിനെ ദൈവകല്‍പ്പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍. അതിന്‍റെ ഓര്‍മ്മയില്‍ മൃഗബലിയാണ് ബലിപെരുന്നാൾ ദിനത്തിന്‍റെ പ്രത്യേകത. സഹനത്തിന്‍റേയും ത്യാഗത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പുണ്യദിനം കൂടിയാണ് ബലിപെരുന്നാള്‍.
മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ വിശ്വാസികൾക്ക് ആശംസ നേർന്ന് രംഗത്തെത്തി. മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനമാണ് ബലി പെരുന്നാളെന്നാണ് മുഖ്യമന്ത്രി പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞത്. സ്വന്തം സുഖസന്തോഷങ്ങൾ ഉപേക്ഷിച്ച് മറ്റുള്ളവന്റെ നന്മയ്ക്കായി ആത്മാർപ്പണം ചെയ്ത മനുഷ്യരുടെ ത്യാഗമാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന സന്ദേശമാണ് ഈ ദിനം പകരുന്നത്. അതുൾക്കൊള്ളാനും പങ്കുവെയ്ക്കാനും ആ വിധം ബലി പെരുന്നാൾ ആഘോഷം സാർത്ഥകമാക്കാനും ഏവർക്കും സാധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഒത്തു ചേരാനും സാഹോദര്യത്തിന്റെ മാധുര്യം നുണയാനുമുള്ള ഒരു അവസരം കൂടിയായി ഈ സുദിനം മാറട്ടെ. മനുഷ്യരെ പല കള്ളികളിലാക്കുന്ന സങ്കുചിതാശയങ്ങളുടെ അതിർവരമ്പുകൾ മായ്ച്ച് സന്തോഷം പരസ്പരം പങ്കുവയ്ക്കാനും വേദനകൾ മറന്ന് പുഞ്ചിരിക്കാനും ഏവർക്കും സാധിക്കട്ടെ. സമൃദ്ധവും സമത്വസുന്ദരവുമായ നാളേയ്ക്ക് വേണ്ടി ഒരുമിച്ച് നിൽക്കാൻ ഈ ആഘോഷം പ്രചോദനമാകട്ടെ. ഏവർക്കും ഹൃദയപൂർവ്വം ബലി പെരുന്നാൾ ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.