വയനാട് : കേരളം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വെളിപ്പെടുത്തലുമായി കൃഷിമന്ത്രി ടി. സിദ്ധിഖ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകേണ്ട അവസാന ഗഡു ഇതുവരെ കൊടുത്തുതീർത്തിട്ടില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നതെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക മാനേജ്‌മെന്റ് പൂർണ്ണമായും തകർന്ന നിലയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി സർക്കാർ ഒരു ധവളപത്രം പുറത്തിറക്കാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. നെല്ല് സംഭരണത്തിന് കേന്ദ്രത്തിൽ നിന്ന് പണം ലഭിക്കണമെങ്കിൽ സംസ്ഥാന സർക്കാർ തങ്ങളുടെ വിഹിതം കൃത്യമായി നൽകേണ്ടതുണ്ട്. സിവിൽ സപ്ലൈസ് കോർപ്പറേഷൻ നൽകാനുള്ള കുടിശ്ശിക ശതകോടികളാണെന്നും മുൻ ഗവൺമെന്റിന്റെ കാലത്തെ കണക്കുകൾ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്ത് തങ്ങളെ ‘ശവംതൂക്കികൾ’ എന്ന് വിളിച്ചവർക്ക് ജനം മറുപടി നൽകിയെന്ന് മന്ത്രി പറഞ്ഞു.






























