തിരുവനന്തപുരം : ഗവ. ലോ കോളജുകളിലേക്കുള്ള 35 അസിസ്റ്റന്റ് പ്രഫസർമാരുടെ നിയമന ഉത്തരവ് മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്നലെ കൈമാറി. നിയമ വിദ്യാഭ്യാസത്തിന് ഡയറക്ടറേറ്റ്, നിയമ സർവകലാശാല ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകിയ നിർദേശങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നു ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. ഗ്ലോബൽ ജോബ് വാച്ച് ടവർ പദ്ധതിയിലൂടെ വിദഗ്ധരെ നിയമിച്ച് ലോകത്ത് ഓരോരംഗത്തും ഉണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി പഠിക്കും. ഇതനുസരിച്ച് കരിക്കുലത്തിൽ മാറ്റംവരുത്തി പുതിയ പ്രോഗ്രാമുകൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി റോജി എം.ജോൺ അധ്യക്ഷത വഹിച്ചു. പിഎസ്‌സി പരീക്ഷയിലൂടെ റാങ്ക് ലിസ്റ്റിൽ ഇടം നേടിയ അർഹരായ മുഴുവൻപേർക്കും യഥാസമയം ഉത്തരവ് നൽകുമെന്നു മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക്, ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി എം.നിത എന്നിവർ പ്രസംഗിച്ചു. മുൻ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും മുഖ്യമന്ത്രിയുടെ ലോ കോളജിലെ സഹപാഠിയും തിരുവനന്തപുരം കോർപറേഷൻ മുൻ കൗൺസിലറുമായ ആർ.സതീഷ് കുമാറും മക്കൾ നിയമന ഉത്തരവ് കൈപ്പറ്റുന്നതു കാണാൻ എത്തിയിരുന്നു.






























