കൊച്ചി: സാബു എം ജേക്കബിനെതിരെ വിമർശനവുമായി അഖില്‍ മാരാര്‍. ട്വന്റി 20യ്ക്ക് വേണ്ടി സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ നിയോഗിച്ച ഡല്‍ഹി സ്വദേശി റാം തന്നെ പത്തുതവണ ബന്ധപ്പെട്ടുവെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. കൊട്ടാരക്കരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ ആലോചിച്ചപ്പോള്‍ വീണ്ടും ബന്ധപ്പെട്ടെന്നും കൊട്ടാരക്കരയില്‍ മത്സരിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും അഖില്‍ മാരാര്‍ പറയുന്നു. തൃക്കാക്കര തന്നില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്നും തെരഞ്ഞെടുപ്പിന് ശേഷം ട്വന്റി 20യ്ക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ താല്‍പ്പര്യമില്ലാതായെന്നും അഖില്‍ മാരാര്‍ പറഞ്ഞു. ബിജെപിയില്‍ നിന്ന് സാബു ജേക്കബ് 40 കോടി രൂപ വാങ്ങിയെന്നും അദ്ദേഹം വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് എന്‍ഡിഎയിലേക്ക് പോയതെന്നും അഖില്‍ മാരാര്‍ ആരോപിച്ചു.
കൊട്ടാരക്കരയില്‍ മത്സരിപ്പിക്കാമെന്ന് സാബു ജേക്കബും ഉറപ്പ് നല്‍കിയതാണ്. വാക്ക് പാലിക്കാത്തതില്‍ ആര്‍എസ്എസ് നേതാക്കളോടും രാജീവ് ചന്ദ്രശേഖറിനോടും പരാതി പറഞ്ഞു. അങ്ങനെയാണ് എനിക്ക് മത്സരിക്കാന്‍ തൃപ്പൂണിത്തുറ സീറ്റ് ബിജെപി വിട്ടുനല്‍കിയത്. തൃക്കാക്കര എന്നില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ട്വന്റി 20യ്ക്ക് രാഷ്ട്രീയ താല്‍പ്പര്യം ഇല്ലാതായി. പലതവണ ഇക്കാര്യം പറഞ്ഞിട്ടും സാബു മറുപടി നല്‍കിയില്ലെന്ന് അഖില്‍ മാരാര്‍ പറഞ്ഞു. തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പോലും ഉണ്ടായിരുന്നില്ലെന്നും സാബു തന്നെ പാര്‍ട്ടിയിലേക്ക് വിളിച്ചുകൊണ്ടുപോവുകയായിരുന്നെന്നും അഖില്‍ പറഞ്ഞു. 1600 കോടി രൂപയിലധികം നഷ്ടത്തിലാണ് കിറ്റക്‌സ് എന്നും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തിന് വേണ്ടിയാണ് സാബു ജേക്കബ് ശ്രമിക്കുന്നതെന്നും അഖില്‍ മാരാര്‍ ആരോപിച്ചു.






























