തിരുവല്ല : ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള നിയമനത്തിന് അടിസ്ഥാന യോഗ്യത വൊക്കേഷൻ ഹയർ സെക്കൻഡറി കോഴ്സുകൾ മാത്രമായി നിശ്ചയിക്കണമെന്ന് കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എസ് റഹിം ആവശ്യപ്പെട്ടു. തിരുവല്ല, മല്ലപ്പള്ളി സംയുക്ത മേഖല സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൃഗസംരക്ഷണ മേഖലയിലെ ജീവനക്കാർ നേരിടുന്ന വെല്ലുവിളികളും കർഷകരെ ഈ മേഖലയിൽ പിടിച്ചു നിർത്തുന്നതിന് ആവശ്യമായ നൂതന പദ്ധതികളും ആവിഷ്കരിക്കണമെന്നും എസ് റഹിം ആവശ്യപ്പെട്ടു.
ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്, ആനിമൽ ഹസ്ബൻഡറി, പൗൾട്രി ഹസ്ബൻഡറി കോഴ്സുകൾ, ഡയറി ഫാം എന്റർപ്രണർ / സ്മാ പൗൾട്രി ഫാം എന്റർപ്രണർ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് സെക്കൻഡ് എന്നീ തസ്തികയിലേക്കുള്ള നിയമനത്തിനായി അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത വെക്കേഷണൽ ഹയർ സെക്കൻഡറി എന്നാക്കി മാറ്റിയിട്ടുണ്ട്. ഇതിന് മാറ്റം വരുത്തണമെന്നാണ് സംഘടനയുടെ ആവശ്യം. മേഖലാ പ്രസിഡന്റ് അജേഷ് അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കൃഷ്ണകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ മനോജ് കുമാർ, ജില്ലാ സെക്രട്ടറി എ ഷാജഹാൻ, ജോയിന്റ് കൗൺസിൽ മേഖലാ പ്രസിഡന്റ് സെബാസ്റ്റ്യൻ, ജില്ലാ പ്രസിഡന്റ് ജൂബിലി കെ, കെ.വി ശ്രീലത, ഷൈജു എബ്രഹാം, വി.ദീപ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ.വി ശ്രീലത (പ്രസിഡന്റ്), ജ്യോതിലക്ഷ്മി, പ്രമോദ് (വൈസ് പ്രസിഡൻറുമാർ), എസ് കൃഷ്ണകുമാർ(സെക്രട്ടറി), ഷൈജു എബ്രഹാം, വി.ദീപ (ജോയിന്റ് സെക്രട്ടറിമാര്‍), അജേഷ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.





























