തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനിടെയാണ് മദ്യ വിൽപ്പന പൊടിപൊടിച്ചത്. 771.29 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഈ ദിവസങ്ങളിൽ 694.96 കോടി രൂപയുടെ മദ്യവിൽപനയാണ് നടന്നത്. ഇത്തവണ നൂറു കോടിയോട് അടുത്താണ് വർധിച്ചത്. ഉത്രാട ദിനത്തിൽ മാത്രം സംസ്ഥാനത്ത് 126.31 കോടി രൂപയുടെ മദ്യവിൽപന നടന്നുവെന്നാണ് സർക്കാരിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കൺസ്യൂമർഫെഡിന്റെ ഉടമസ്ഥതയിലുള്ള ഔട്ട്ലെറ്റുകൾ വഴി മാത്രം ഉത്രാടത്തിന് 20 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഓണത്തോടനുബന്ധിച്ച് ബെവ്കോയുടെയും കൺസ്യൂമർഫെഡിന്റെയും പ്രമുഖ ഔട്ട്ലെറ്റുകളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെട്ടത്.
മലയാളി ഓണാഘോഷത്തിൽ മദ്യത്തിന് കുറവൊന്നും വരുത്തിയില്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഏത് ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റഴിച്ചതെന്ന വിവരം സംസ്ഥാന സർക്കാർ പുറത്തുവിട്ടിട്ടില്ല.






























