താമരശ്ശേരി : പുതുപ്പാടി സ്വദേശിയായ ക്യാൻസർ രോഗിയെ കാണാനില്ലെന്ന് പരാതി. കൊട്ടാരക്കോത്ത് കാവുംപുറം കവുങ്ങിൻ തൊടിയിൽ കെ ടി സുലൈമാൻ്റെ മകൻ നിഷാൽ സൽമാൻ (22) നെ ഇന്നു രാവിലെ 10.30 മുതൽ കാണ്മാനില്ലെന്നാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. ക്യാൻസർ രോഗബാധ കാരണം കാല് മുറിച്ചു മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇതിന്‍റെ മനോവിഷമത്തിൽ നാടുവിട്ടതാണെന്നാണ് ബന്ധുക്കളുടെയും പോലീസിന്‍റെയും സംശയം. ക്യാൻസർ സ്ഥിരീകരിച്ച് ആറ് മാസമായി ചികിത്സയിലായിരുന്നു. കാലിനായിരുന്നു കാൻസർ സ്ഥിരീകരിച്ചിരുന്നത്. ഇത് ലംഗ്സിലേക്ക് ബാധിക്കുന്ന നിലയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധനകളുടെ അടിസ്ഥാനത്തിൽ ഇടത് കാല് മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചത്. ഈ വിവരം അറിഞ്ഞ ശേഷം നിഷാൽ കടുത്ത മനോവിഷമത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ മുതൽ വിട്ടിൽ നിന്ന് കാണാതായത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കൾ താമരശ്ശേരി പോലീസിൽ പരാതി നൽകി. ഫോൺ കൈവശമില്ലാത്തതിനാൽ ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ചുകൊണ്ടുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളുമടക്കം കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.






























