പത്തനംതിട്ട : ഗുണ്ടാ പ്രവർത്തനങ്ങൾക്ക് തടയിടാന്‍ കേരള പോലീസ് ആവിഷ്കരിച്ച് നടപ്പാക്കിയ ‘ഓപ്പറേഷൻ ഗ്രിപ്പ് ‘ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ വ്യാപക പരിശോധനകള്‍ നടത്തി ജില്ലാ പോലീസ്. സംസ്ഥാന എ.ഡി.ജി.പി പി.വിജയന്റെ നിര്‍ദ്ദേശപ്രകാരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടപ്പാക്കിയ ‘ഓപ്പറേഷൻ ഗ്രിപ്പ് ‘ ന്റെ ഭാഗമായി നിരവധി പരിശോധനകളും അറസ്റ്റുകളുമാണ് ജില്ലയില്‍ നടന്നത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദിന്റെ നിര്‍ദേശ പ്രകാരം ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരെയും ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നവരെയും കൊട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ളവരെയും പോലീസ് നിരീക്ഷണത്തിന് വിധേയമാക്കി.
സംശയമുള്ളവരുടെ വാസസ്ഥലങ്ങളിലും മറ്റ് സങ്കേതങ്ങളിലും കർശനമായ പരിശോധനകളാണ് പോലീസ് നടത്തിയത്. പരിശോധനകളുമായി ബന്ധപ്പെട്ട് 18 പേര്‍ അറസ്റ്റിലാവുകയും 16 വാറണ്ടുകള്‍ നടപ്പാക്കുകയും ചെയ്തു. ഗുണ്ടകളുമായി ബന്ധമുള്ള 103 പേരെയാണ് അന്വേഷണത്തിന് വിധേയമാക്കിയത്. രണ്ടുപേര്‍ക്കെതിരെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചു. 22 ജില്ലാ അതിര്‍ത്തികളിലായി 1821 പേരെയും 1879 വാഹനങ്ങളും പരിശോധിച്ചു. അർജ്ജുൻ ആയങ്കിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ 30 പേരെ ചോദ്യം ചെയ്തതായും ‘ഓപ്പറേഷൻ ഗ്രിപ്പ് ‘മായി ബന്ധപ്പെട്ട പരിശോധനകല്‍ തുടരുമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിച്ചു.





























