കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ ഡി.ജി.പി. എസ്.ശ്രീജിത്ത് പറഞ്ഞു. ഇതിനെതിരേ തടവുകാരിൽ വൻ രോഷവും അതൃപ്തിയും പുകയുന്നതായി ജീവനക്കാർ പറയുന്നു. ബ്ലോക്കുകളിലും സെല്ലുകളിലും ഇതാണ് മുഖ്യ ചർച്ചാവിഷയം. ജയിൽ അധികൃതരെ ചിലർ പ്രതിഷേധം അറിയിച്ചുതുടങ്ങിയിട്ടുമുണ്ട്. പല ജയിലുകളിലെയും തടവുകാർ സംഘടിച്ചാണ് നീക്കം. നിർത്തിയാൽ നിരാഹാരം തുടങ്ങുമെന്ന് ഭീഷണിയും ഉയർത്തുന്നുണ്ട്. മട്ടൻ നൽകുന്ന സർക്കാർ ഏജൻസികൾ ചില സമയങ്ങളിൽ മട്ടൻ വിതരണം മുടക്കാറുണ്ട്. അപ്പോൾ തടവുകാർ ഉദ്യോഗസ്ഥരുമായി കൊമ്പുകോർക്കാറുമുണ്ട്.
മെനുവിൽനിന്ന് മട്ടൻ വെട്ടിയാൽ പ്രശ്നമാകുമെന്ന് രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ടും തയ്യാറാക്കിയിട്ടുണ്ട്. തടവുകാരുടെ ആരോഗ്യപ്രശ്നങ്ങളും വിലക്കൂടുതലുമാണ് ആട്ടിറച്ചി ഒഴിവാക്കാനുള്ള ആലോചനയ്ക്കുപിന്നിൽ. ഇക്കാര്യം പഠിച്ച് റിപ്പോർട്ട് സർക്കാരിന് കൈമാറുമെന്നാണ് ജയിൽ ഡി.ജി.പി. പറയുന്നത്. 1967 മുതലാണ് ജയിൽഭക്ഷണത്തിൽ മട്ടൻ ഉൾപ്പെടുത്തിയത്. ഒരു തടവുകാരന് 57 ഗ്രാമായിരുന്നു നൽകിയിരുന്നത്. പിന്നീട് 71 ഗ്രാമാക്കി. 2014-മുതൽ എല്ലില്ലാത്ത 100 ഗ്രാം ആട്ടിറച്ചിയാണ് നൽകുന്നത്. മട്ടനുപകരം ചിക്കൻ നൽകാമെന്ന അഭിപ്രായവുമുണ്ട്. തടവുകാരുടെ ശാരീരികക്ഷമത ഉറപ്പുവരുത്താനാണ് ഭക്ഷണത്തിൽ മട്ടൻ ഉൾപ്പെടുത്തിയത്. ഡയറ്റിൽ കലോറിയും ശരീരഭാരവും കുറയരുതെന്ന് ജയിൽ ചട്ടത്തിലുണ്ട്. ആവശ്യമില്ലാത്തവർക്ക് പച്ചക്കറിഭക്ഷണവും ജയിലിൽനിന്ന് നൽകുന്നുണ്ട്.






























