വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം വഴി കയറ്റി അയയ്ക്കാൻ അനുമതി തേടി. വിഴിഞ്ഞം കേന്ദ്രീകരിച്ചു കരമാർഗമുള്ള കയറ്റുമതി– ഇറക്കുമതി (എക്സിം) ചരക്കുനീക്കത്തിനു തുടക്കമായതോടെയാണു വിവിധ ഏജൻസികൾ ഇവിടേയ്ക്കെത്തുന്നത്. ഇവയിൽ പത്തെണ്ണം അടുത്തയാഴ്ചയോടെ വിഴിഞ്ഞത്തെത്തും. തിരുപ്പൂർ, കോയമ്പത്തൂർ, ബെംഗളൂരു, തൂത്തുക്കുടി എന്നിവിടങ്ങളിൽനിന്നാണ് ആദ്യഘട്ടത്തിൽ കണ്ടെയ്നറുകൾ എത്തുന്നത്. എക്സിം കാർഗോ ഉദ്ഘാടന ദിവസം തുറമുഖത്ത് എത്തിയ 2 കണ്ടെയ്നറുകൾ കയറ്റേണ്ട കപ്പലായ എംഎസ്‌സി മേരി ലെസ്‌ലി അടുത്ത ആഴ്ചയെത്തും. 29നു കപ്പൽ തുറമുഖത്ത് ബെർത്ത് ചെയ്യാനാണ് സാധ്യത.
കയറ്റുമതിക്കുള്ള നടപടികൾ പൂർത്തിയായ 2 കണ്ടെയ്നറുകളിലൊന്നിൽ കേരളത്തിലെ ഭക്ഷ്യ ഉൽപന്നങ്ങളും മറ്റൊന്നിൽ ഇംഗ്ലിഷ് ഇന്ത്യ ക്ലേ ഉൽപന്നങ്ങളുമാണ്. മദർ ഷിപ്പിൽ നേരിട്ടു സ്പെയിനിലെ വലൻസിയ തുറമുഖത്തേയ്ക്കാണ് ഇവ അയയ്ക്കുന്നത്. വിവിധ കമ്പനികളുടെ വസ്ത്രശേഖരം, കശുവണ്ടി, കയർ അനുബന്ധ ഉൽപന്നങ്ങൾ തുടങ്ങിയവയാണു കരമാർഗം വിഴിഞ്ഞത്തെത്തി, കടൽ കടക്കാൻ കാക്കുന്നതെന്നു കയറ്റുമതി ഏകോപന ചുമതലയുള്ള തലസ്ഥാനത്തെ വാട്ടർ ലൈൻ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനി അധികൃതർ പറഞ്ഞു. തമിഴ്നാട്ടിലെ ജില്ലകളിൽനിന്നാണ് ഏറെയും കണ്ടെയ്നറുകൾ എത്താനൊരുങ്ങുന്നത്. വിഴിഞ്ഞത്തുനിന്നുള്ള മീൻ കയറ്റുമതി ഏജൻസികളും രാജ്യാന്തര തുറമുഖം വഴിയുള്ള കയറ്റുമതി ലക്ഷ്യമിട്ടു നടപടികൾ വേഗത്തിലാക്കുന്നുണ്ട്.






























