കോട്ടയം: പെരുമഴയില്‍ ദുരിതക്കയത്തിലായി ജനം. മഴക്കെടുതിയില്‍ മൂന്നുമരണം കൂടി. വീടിനുമുകളില്‍വീണ മരം വെട്ടിമാറ്റുന്നതിനിടെ പാറശാലയില്‍ ഗൃഹനാഥന്‍ മരിച്ചു. ആര്യനാട് പതിനഞ്ചുകാരനും ചങ്ങനാശേരി തൃക്കോടിത്താനത്ത് വിദ്യാര്‍ഥിയും കുളത്തില്‍ മുങ്ങിമരിച്ചു. കണ്ണൂരില്‍ വെള്ളംകയറിയ വീട്ടില്‍ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു. റോഡില്‍ വെള്ളംകയറിയും മരം വീണും മണ്ണിടിഞ്ഞും പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. പെരുമഴയ്ക്കൊപ്പം രൂക്ഷമായ കടല്‍ക്ഷോഭവും കനത്തതോടെ ദുരിതക്കയത്തിലായി തീരമേഖല. പശ്ചിമകൊച്ചിയിലെ ചെല്ലാനം മനശ്ശേരി മുതൽ കണ്ണമാലി വരെ കടലിനോട് ചേർന്നുള്ള വീടുകളില്‍ വെള്ളംകയറി. പൊറുതിമുട്ടിയ ജനം കണ്ണമാലിയിൽ നാലുമണിക്കൂറിലേറെ തീരദേശ പാത ഉപരോധിച്ചു. പാറശാലയില്‍ ചെറുവാരക്കോണത്ത് ചന്ദ്രനും, കുളത്തില്‍ വീണ് ആര്യനാട് സ്വദേശി അക്ഷയും തൃക്കോടിത്താനം സ്വദേശി ആദിത്യബിജുവുമാണ് മരിച്ചത്.
കണ്ണൂരില്‍ കാപ്പിമല വൈതല്‍ക്കുണ്ടിലും ചെറുപുഴ ഉദയംകാണാക്കുണ്ടിലും ഉരുള്‍പൊട്ടി. ചെറുപുഴയില്‍ റോഡ് ഒലിച്ചുപോയി. നാല് വൈദ്യുതി തണുകളും തകര്‍ന്നു. കാസര്‍കോട് വീരമലക്കുന്നില്‍ ഇന്നും മണ്ണിടിച്ചിലുണ്ടായി. മണിക്കൂറുകളെടുത്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ജില്ലയില്‍ പലയിടങ്ങളിലും വീടുകളില്‍ വെള്ളംകയറി. എളയാവൂരില്‍ ദേശീയ പാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീടുകള്‍ അപകടഭീഷണിയിലായി. മരംവീണ് വിദ്യാര്‍ഥിനി മരിച്ച അംഗടിമൊഗര്‍ ജിഎച്ച്എസ്എസ് സ്കൂളിന് സമീപവും മണ്ണിടിച്ചിലുണ്ടായി. മൊഗ്രാല്‍, ഷിറിയ പുഴകള്‍ കരകവിഞ്ഞു. മംഗല്‍പ്പാടി– മീഞ്ച പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നടപ്പാലം തകര്‍ന്നു. ചാലിയാറും ചെറുപുഴയും കവിഞ്ഞൊഴുകിയതൊടെ മാവൂര്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
കല്ലൂര്‍ പുഴ കരകവിഞ്ഞതോടെ വയനാട് പുഴംകുനി കോളനിയില്‍ ഒറ്റപ്പെട്ടവരെ അഗ്നിരക്ഷാസേന രക്ഷപെടുത്തി. പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം വിതുര പൊലീസ് സ്റ്റേഷന്‍ പരിസരത്ത് മരം കടപുഴകി എട്ട് വാഹനങ്ങള്‍ തകര്‍ന്നു. അമ്പലപ്പുഴ – തിരുവല്ല പാതയില്‍ നെടുമ്പ്രത്ത് വെള്ളംകയറി കെഎസ്ആര്‍ടിസി സര്‍വീസടക്കം ഭാഗികമായി തടസ്സപ്പെട്ടു. തിരുമൂലപുരത്ത് എംസി റോഡിലും വെള്ളംകയറി. പത്തനംതിട്ടയുടെ വിവിധ മേഖലകളിലും അപ്പര്‍ കുട്ടനാടിലും വീടുകളില്‍ വെള്ളംകയറി. ചമ്പക്കുളത്ത് 50 ഏക്കറുള്ള മാനങ്കരി ഇളം പാടത്ത് മടവീണു. കോട്ടയത്തെ പടിഞ്ഞാറന്‍ മേഖലകളിലും വെള്ളപ്പൊക്കദുരിതം രൂക്ഷമാണ്.





























