ദില്ലി : പാലക്കാട് എസ്ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ സംസ്ഥാനസർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്. കേസിലെ പ്രതികളായ അഞ്ച് ആർഎസ്എസ് പ്രവർത്തകർക്ക് ജാമ്യം നൽകിയതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. കേസിലെ ഏഴാം പ്രതി ജീനീഷ് എന്ന കണ്ണന്‍റെ ജാമ്യത്തിനെതിരായ ഹർജിയിലാണ് കോടതി ഇന്ന് നോട്ടീസ് നൽകിയത്. ജസ്റ്റീസ് സുധാൻഷുധൂലിയ അധ്യക്ഷനായ ബെഞ്ചിന്‍റെയാണ് നടപടി.
പ്രതികൾക്ക് ജാമ്യം നൽകിയത് തെറ്റാണെന്നും നടപടി ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദ് വാദിച്ചു. സാക്ഷികളെ അടക്കം പ്രതികൾ സ്വാധീനിക്കുമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. മറ്റുള്ളവരുടെ ജാമ്യത്തിനെതിരായ ഹർജി കോടതി ഉടൻ പരിഗണിക്കും. 2022 ഏപ്രിലിലാണ്പാലക്കാട് ജില്ലയിൽ RSS – SDPI സംഘർഷത്തിന്‍റെ തുടർച്ചയായി ആർഎസ്എസ് പ്രവർത്തകരായ സഞ്ജിത്ത്, ശ്രീനിവാസൻ എന്നിവരുടെ കൊലപാതകം. ഈ സംഘർഷത്തിനിടെയാണ് സുബൈറും കൊല്ലപ്പെടുന്നത്.