തിരുവനന്തപുരം: കേരളത്തിൽ വീടുകളുടെ മേൽക്കൂരകളിൽ സ്ഥാപിച്ച സോളാർ വൈദ്യുതി നിലയങ്ങളുടെ എണ്ണം നാല് ലക്ഷം കടന്നിട്ടും അവയിൽനിന്ന് പ്രതിദിനം എത്ര വൈദ്യുതി ഉത്പാദിപ്പിക്കുന്നുവെന്നതിന്റെ കൃത്യമായ വിവരങ്ങൾ കെ.എസ്.ഇ.ബിയുടെ കൈവശമില്ല. സ്മാർട്ട് മീറ്ററുകളുടെ അഭാവവും വിവരശേഖരണ സംവിധാനത്തിലെ പോരായ്മയും കാരണം സോളാർ ഉത്പാദനത്തിന്റെ യഥാർഥ ചിത്രം വ്യക്തമാകാത്തത് വൈദ്യുതി ആസൂത്രണത്തിനും ഗ്രിഡ് മാനേജ്മെന്റിനും വെല്ലുവിളിയായി മാറുകയാണ്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ ഇതുസംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ടെങ്കിലും കൃത്യമായ കണക്കുകൾ നൽകാൻ കെ.എസ്.ഇ.ബിക്ക് കഴിഞ്ഞിട്ടില്ല. സോളാർ നിലയങ്ങൾ സ്ഥാപിച്ച എല്ലാ ഉപഭോക്താക്കൾക്കും സ്മാർട്ട് മീറ്റർ സ്ഥാപിക്കാത്തതാണ് പ്രധാന കാരണം.
പകൽ സമയത്ത് ഉത്പാദിപ്പിക്കുന്ന സോളാർ വൈദ്യുതി സംഭരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ വ്യാപകമായി ഇല്ലാത്തതിനാൽ, രാത്രി സമയത്തെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിലും ബുദ്ധിമുട്ടുണ്ട്. ഇതോടെ പകൽ ലഭ്യമായ ശുദ്ധ ഊർജം പൂർണമായി പ്രയോജനപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. സോളാർ ഉത്പാദനത്തിന്റെ കൃത്യമായ കണക്കുകൾ ലഭ്യമല്ലാത്തത് സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത മുൻകൂട്ടി കണക്കാക്കുന്നതിലും ഭാവി പദ്ധതികൾ തയ്യാറാക്കുന്നതിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗ്രിഡിന്റെ പ്രവർത്തനത്തെ സോളാർ ഉത്പാദനം എത്രത്തോളം സ്വാധീനിക്കുന്നുവെന്നതും കൃത്യമായി വിലയിരുത്താൻ കഴിയുന്നില്ല.






























