തിരുവനന്തപുരം: സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’യുടെ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടി നേതൃത്വം നേരിട്ട് ഇടപെട്ടു. വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്റർ കെ.ആർ അജയനോടാണ് സിപിഎം അടിയന്തര വിശദീകരണം തേടിയത്. നാലു മണിക്കൂറിനുള്ളിൽ രേഖാമൂലം വിശദീകരണം നൽകാനാണ് പാർട്ടി നൽകിയിരിക്കുന്ന കർശന നിർദേശം. വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചിരുന്ന ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിലുള്ള ഫീച്ചർ ലേഖനമാണ് നിലവിലെ വിവാദങ്ങൾക്ക് വഴിവെച്ചത്. ഒരു നാടക കലാകാരനുമായി ബന്ധപ്പെട്ട് ടി.സി രാജേഷ് എഴുതിയ ഫീച്ചറിലായിരുന്നു അദ്ദേഹത്തിന്റെ വിളിപ്പേരായ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് നൽകിയിരുന്നത്. എന്നാൽ രാഷ്ട്രീയമായി തെറ്റിദ്ധരിക്കപ്പെട്ടേക്കാവുന്ന ഈ തലക്കെട്ട് മാറ്റണമെന്ന് ദേശാഭിമാനി ദിനപത്രത്തിന്റെ എഡിറ്റോറിയൽ ചുമതലയുള്ള ന്യൂസ് എഡിറ്റർമാർ കെ.ആർ അജയനോട് മുൻകൂട്ടി ആവശ്യപ്പെട്ടിരുന്നു.
തലക്കെട്ട് മാറ്റാൻ കഴിയില്ലെന്ന നിലപാടിൽ അജയൻ ഉറച്ചുനിൽക്കുകയും ആവശ്യത്തിന് വഴങ്ങാൻ തയ്യാറാകാതിരിക്കുകയും ചെയ്തതോടെയാണ് ലേഖനം അതേപടി അച്ചടിയിലേക്ക് പോയത്. ഈ വാശി തുടർന്നതാണ് പാർട്ടി മുഖപത്രത്തെ വലിയ പ്രതിസന്ധിയിലാക്കിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ.വിവാദ തലക്കെട്ടോടുകൂടിയ ലേഖനം പുറത്തുവരുന്നത് ഒഴിവാക്കാനാണ് അച്ചടിച്ച വാരാന്തപ്പതിപ്പ് വിതരണം ചെയ്യാതെ പൂർണമായി റദ്ദാക്കാൻ പത്രത്തിന്റെ മാനേജ്‌മെന്റ് നിർബന്ധിതമായത്. എന്നാൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ അനുസ്മരിച്ചുകൊണ്ടുള്ള ലേഖനം ഒഴിവാക്കാനാണ് വാരാന്തപ്പതിപ്പ് പിൻവലിച്ചത് എന്ന തരത്തിൽ മാധ്യമങ്ങളിൽ വലിയ വാർത്തകൾ പ്രചരിക്കാൻ ഇത് കാരണമായി.






























