കൊല്ലം : കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയഷന്റെ ഏഴാം സംസ്ഥാന സമ്മേളനം സമാപിച്ചു. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ ലൈനായി നടത്തിയ സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.മണിരഥൻ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ നികുതി സമാഹരണത്തിൽ മുൻപന്തിയിൽ നിന്നു പ്രവർത്തിക്കുന്ന ടാക്സ് പ്രാക്ടീഷണർമാർക്കും ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങൾക്കും കോവിഡ് വാക്സിനേഷന് മുൻഗണന നൽകണമെന്ന് സമ്മേളനം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
2017 ജൂലൈ മുതൽ റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കാത്ത നികുതിദായകർക്കായി പ്രഖ്യാപിക്കപ്പെട്ട ആംനെസ്റ്റി സ്കീമിനെ സമ്മേളനം സ്വാഗതം ചെയ്തു. എന്നാൽ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യപ്പെട്ടവർക്ക് സ്കീമിന്റെ ഗുണം ലഭ്യമല്ല. അത്തരം വ്യാപാരികളുടെ രജിസ്ട്രേഷൻ പുനഃസ്ഥാപിക്കുകയും സർക്കാരിലേക്ക് ലഭിക്കേണ്ട നികുതി അടക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കേന്ദ്ര ഗവൺമെന്റ് അക്കാഡമിയായ നാസിൻ നടത്തിയ ജിഎസ്ടിപി പരീക്ഷ പാസായവർക്ക് സർട്ടിഫിക്കറ്റ് നൽകണമെന്നും നിയമം അനുശാസിക്കുന്ന യോഗ്യതയുള്ള പ്രാക്ടീഷണർമാർക്ക് ഐഡൻറിറ്റി കാർഡും പ്രത്യേക ക്ഷേമനിധിയും ഏർപ്പെടുത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജിഎസ്ടി സംബന്ധിച്ച് പരാതികൾക്ക് കൃത്യമായ മറുപടി നികുതി വകുപ്പിൽ നിന്നും ലഭിക്കുന്നില്ല. ആയതിനാൽ സംസ്ഥാന ജില്ലാതല റിഡ്രസ്സൽ സെൽ മീറ്റിംഗുകൾ കൃത്യമായ ഇടവേളകളിൽ വിളിച്ചുചേർത്ത് വ്യാപാരികളുടെയും പ്രാക്ടീഷ്ണമാരുടെയും സംശയങ്ങളും പരാതികളും പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അസോസിയേഷന്റെ പുതിയ ഭാരവാഹികളായി – പ്രസിഡണ്ട് പി.എസ്.ജോസഫ് (ഇടുക്കി) , ജനറൽ സെക്രട്ടറി ബി.എൽ രാജേഷ് (കൊല്ലം) , ട്രഷറർ യു.കെ. ദാവൂദ് (മലപ്പുറം) , വൈസ് പ്രസിഡണ്ടുമാർ – പി സുബ്രഹ്മണ്യൻ, പി.ഡി. സൈമൺ , സെക്രട്ടറിമാർ – എൻ കെ.ശിവൻകുട്ടി, എ സുരേശൻ , എക്സിക്യൂട്ടീവ് എഡിറ്റർ എസ് വിജയനാചാരി, വനിത പ്രതിനിധി രാജിമോൾ രാജീവ് എന്നിവരെ തെരഞ്ഞെടുത്തു.