തിരുവനന്തപുരം : വ്യാജ ബിരുദങ്ങൾ റദ്ദാക്കുന്നതിനുള്ള ചട്ടനിർമാണത്തിനൊരുങ്ങി കേരള സർവകലാശാല. ഇതിനായി 26 ന് പ്രത്യേക സെനറ്റ് യോഗം വിളിച്ചു. രണ്ടുവർഷം മുൻപ് 23 വിദ്യാർഥികൾക്ക് നൽകിയ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ റദ്ദാക്കുന്നതിനു വേണ്ടിയാണ് പുതിയ ചട്ടം നിർമിക്കുന്നതെന്നാണ് വിവരം.
2019 ലാണ് തോറ്റ 23 വിദ്യാർഥികളെ പരീക്ഷാവിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ അനർഹമായി മാർക്ക് നൽകി ബി.എസ്സി. കംപ്യൂട്ടർ സയൻസ് പരീക്ഷ വിജയിപ്പിച്ചത്. സ്ഥലം മാറിപ്പോയ പരീക്ഷാവിഭാഗത്തിലെ ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസർ ഐ.ഡി.യും പാസ്വേഡും ഉപയോഗിച്ചാണ് തിരിമറി നടന്നത്. തുടർന്ന് ഡെപ്യൂട്ടി രജിസ്ട്രാറെ സസ്പെൻഡ് ചെയ്യുകയും ഒരു സെക്ഷൻ ഓഫീസറെ പിരിച്ചുവിടുകയുമുണ്ടായി. സംഭവം നടന്ന് രണ്ടുവർഷം കഴിഞ്ഞിട്ടും ഡിഗ്രി സർട്ടിഫിക്കറ്റുകൾ റദ്ദാക്കാനോ തിരിച്ചുവാങ്ങാനോ സർവകലാശാല തയ്യാറാകാത്തത് പരാതികൾക്കിടയാക്കിയിരുന്നു.
അതേസമയം ബിരുദം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച 23 വിദ്യാർഥികളെ സഹായിക്കുന്നരീതിയിലാകും പുതിയ ചട്ടനിർമാണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ആരോപിച്ചു. വ്യാജമായി തയ്യാറാക്കിയ സർട്ടിഫിക്കറ്റുകൾ ഏപ്പോൾ വേണമെങ്കിലും റദ്ദാക്കാനുള്ള അവകാശം സർവകലാശാലകൾക്കുണ്ട്. പുതിയ ചട്ടം വന്നാലും മുൻകാല പ്രാബല്യമുണ്ടാകില്ല. ഇതു കോടതിയിൽ വ്യാജ ബിരുദം നേടിയ വിദ്യാർഥികൾക്ക് അനുകൂല ഘടകമാകുമെന്നും കമ്മിറ്റി ചെയർമാൻ ആർ.എസ് ശശികുമാർ, സെക്രട്ടറി എം.ഷാജർഖാൻ എന്നിവർ ആരോപിച്ചു.