തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ കൗൺസിലർ ആൾമാറാട്ടത്തിന്റെ പശ്ചാത്തലത്തിൽ മറ്റു കോളജുകളിൽ കേരള സർവകലാശാല നടത്തിയ പരിശോധനയിൽ 39 കൗൺസിലർമാരെ അയോഗ്യരാക്കി. ഇവരുടെ പേരുകൾ സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ നിന്നു നീക്കം ചെയ്യാൻ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. സർവകലാശാല ആവശ്യപ്പെട്ടിട്ടും മുപ്പതോളം കോളജുകൾ ഇതു വരെ തിരഞ്ഞെടുപ്പു വിവരങ്ങൾ അറിയിച്ചിട്ടില്ല. ഇവർക്ക് ഏതാനും ദിവസം കൂടി സമയം നൽകുമെന്നും അതിനു ശേഷവും വിവരം നൽകുന്നില്ലെങ്കിൽ ഈ കോളജുകളിലെ എല്ലാ കൗൺസിലർമാരെയും അയോഗ്യരാക്കുമെന്നും വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ അറിയിച്ചു.
സർവകലാശാലയ്ക്കു കീഴിൽ 178 കോളജുകളാണ് ഉള്ളത്.ലിങ്ദോ കമ്മിറ്റി ശുപാർശ അനുസരിച്ച് 22 വയസ്സാണു കൗൺസിലർ ആകാനുള്ള ഉയർന്ന പ്രായപരിധി. എന്നാൽ അയോഗ്യരായവരിൽ പലർക്കും 28–30 വയസ്സുണ്ട്. കോഴ്സ് പൂർത്തിയാക്കി പഠനം അവസാനിപ്പിച്ചവരെയും അയോഗ്യരാക്കി. മുൻവർഷങ്ങളിലെ പരീക്ഷകളിൽ തോറ്റവരെയും ലിങ്ദോ കമ്മിറ്റി ശുപാർശ അനുസരിച്ച് കൗൺസിലർ സ്ഥാനത്തു നിന്നു പുറത്താക്കി.കാട്ടാക്കട കോളജിലെ ആൾമാറാട്ടം മൂലം സർവകലാശാലയ്ക്ക് ഉണ്ടായ നഷ്ടം 1,55,938 രൂപയാണെന്നു കണക്കാക്കിയിരുന്നു. ഈ തുക കോളജിൽ നിന്ന് ഈടാക്കാനും സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു.
സ്ഥിരം വിസിയെ തിരഞ്ഞെടുക്കുന്നതിനുള്ള സേർച് കമ്മിറ്റിയിലേക്കു സർവകലാശാലാ പ്രതിനിധിയെ നൽകണമെന്ന നിർദേശം വന്നെങ്കിലും അതു യോഗം തള്ളി. കോടതി വിധി അനുസരിച്ചു ഗവർണർ ആവശ്യപ്പെട്ടാൽ ഇക്കാര്യം പരിഗണിച്ചാൽ മതിയെന്നാണു സിൻഡിക്കറ്റിന്റെ തീരുമാനം. സർവകലാശാലാ പ്രതിനിധിയെ നൽകുന്നതു സർക്കാർ വിലക്കിയിരിക്കുകയാണ്.





























