തിരുവനന്തപുരം : കേരള സർവ്വകലാശാലയുടെ ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിൽ ഓൺലൈൻ പ്രഭാഷണം നടത്തിയ വിദേശിക്ക് പ്രതിഫലമായി നൽകേണ്ടിയിരുന്ന തുകയിൽ ലക്ഷങ്ങളുടെ ഡോളർ തട്ടിപ്പും സാമ്പത്തിക ക്രമക്കേടും നടത്തിയ സംഭവത്തിൽ നടപടി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിന്റെ ഒത്താശയോടെ 3 വർഷമായി മൂടിവെച്ചിരുന്ന ഈ വലിയ ഫണ്ട് തട്ടിപ്പ് വഴി സർവ്വകലാശാലയ്ക്ക് ഉണ്ടായ സാമ്പത്തിക നഷ്ടം തിരിച്ചുപിടിക്കാൻ കേരള സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉത്തരവിട്ടു. വീഴ്ചവരുത്തിയ ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രം ഡയറക്ടർ ഡോ. ഗിരീഷ് കുമാറിൽ നിന്നും സർവ്വകലാശാലയ്ക്ക് നഷ്ടപ്പെട്ട മുഴുവൻ തുകയായ 17 ലക്ഷം രൂപയും ഈടാക്കാനാണ് വിസിയുടെ കർശന നിർദ്ദേശം. വിദേശിയായ ഒരു ജേർണലിസ്റ്റ് ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിൽ ഓൺലൈൻ വഴി നടത്തിയ പ്രഭാഷണത്തിനുള്ള വേതനമായി നിശ്ചയിച്ചിരുന്നത് വെറും 20,000 ഇന്ത്യൻ രൂപയായിരുന്നു.
എന്നാൽ പണം കൈമാറിയപ്പോൾ 230 യുഎസ് ഡോളറിന് തുല്യമായ 20,000 രൂപയ്ക്ക് പകരം 20,000 യുഎസ് ഡോളർ നേരിട്ട് വിദേശ ബാങ്കിലേക്ക് അയക്കുകയായിരുന്നു. ബാങ്ക് ഓഫ് അമേരിക്ക വഴി കൺസൾട്ടന്റിന് കൈമാറിയ ഈ തുക ഏകദേശം 17 ലക്ഷം ഇന്ത്യൻ രൂപ വരും. യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക അക്കൗണ്ടുള്ള എസ്ബിഐ കാര്യവട്ടം ശാഖാ മാനേജർ ടെക്നോപാർക്കിലെ തേജസ്വിനി ബ്രാഞ്ച് മുഖേനയാണ് ഈ തുക വിദേശത്തേക്ക് ട്രാൻസ്ഫർ ചെയ്തത്. തുക കൈമാറുന്നതിനുള്ള നിശ്ചിത ഫാറത്തിൽ 20,000 രൂപയ്ക്ക് പകരം 20,000 ഡോളർ എന്നാണ് രേഖപ്പെടുത്തിയിരുന്നതെന്നും അതിനാൽ ബാങ്കിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും ബാങ്ക് ഓംബുഡ്‌സ്മാൻ പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.





























