തിരുവനന്തപുരം : കേരള സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. സർവ്വകലാശാലയ്ക്ക് കീഴിലുള്ള വിവിധ കലാലയങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 180 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്. ചെയർപേഴ്സൺ, ജനറൽ സെക്രട്ടറി, അക്കൗണ്ട്സ് വിഭാഗം എന്നിവയുൾപ്പെടെ 17 ജനറൽ സീറ്റുകളിലേക്കാണ് പ്രധാനമായും തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് പുറമെ, സർവ്വകലാശാല സെനറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളെ കണ്ടെത്താനുള്ള വോട്ടെടുപ്പും ഇന്ന് തന്നെ നടക്കും.
നിലവിൽ എസ്എഫ്ഐ നേതൃത്വം നൽകുന്ന യൂണിയനാണ് സർവ്വകലാശാലയിൽ അധികാരത്തിലുള്ളത്. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പിൽ 17 ജനറൽ സീറ്റുകളിൽ 13 എണ്ണം എസ്എഫ്ഐയും നാലെണ്ണം കെ എസ് യു വുമാണ് നേടിയത്. മുൻവർഷങ്ങളിലെ സംഘർഷ സാധ്യതകൾ കണക്കിലെടുത്ത്, സർവ്വകലാശാല ആസ്ഥാനത്ത് ഇന്ന് വൻ പോലീസ് സന്നാഹത്തെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.






























