കൊല്ലം : തൊഴിലുറപ്പിന്റെ പുതിയ പതിപ്പായ വിബി ജി റാംജി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ മുൻവർഷത്തെ അപേക്ഷിച്ച് 1.55 കോടി തൊഴിൽദിനങ്ങളുടെ നഷ്ടം. സാമ്പത്തികവർഷത്തെ ആദ്യത്തെ അഞ്ചുമാസത്തെ കണക്കുകൾ മുൻ വർഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഈ ഇടിവ്. പദ്ധതി വൻ തകർച്ചയിലേക്കാണ് നീങ്ങുന്നതെന്നാണ് ഈ കണക്കുകൾ നൽകുന്ന സൂചന. 2025-26 സാമ്പത്തികവർഷം ഓഗസ്റ്റ് മാസംവരെ സംസ്ഥാനത്തെ 14 ജില്ലകളിലുമായി സൃഷ്ടിച്ചിരുന്നത്. 3,44,03,910 തൊഴിൽദിനങ്ങളായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തികവർഷം പദ്ധതിയിൽ ആകെ 1,55,84,057 തൊഴിൽദിനങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പഴയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഈ സാമ്പത്തികവർഷം കഴിഞ്ഞ ജൂൺ 30 വരെ 1,20,71,584 തൊഴിൽദിനങ്ങളാണ് സൃഷ്ടിച്ചത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ പുതിയ വിബി ജി റാംജി പദ്ധതിയിൽ സൃഷ്ടിച്ചത് 67,48,269 തൊഴിൽദിനങ്ങളും.
പുതിയ പദ്ധതി തുടങ്ങിയശേഷം രണ്ടുമാസത്തെ കണക്കുകൾ നോക്കിയാൽ തന്നെ സംസ്ഥാനത്ത് 27.37 ലക്ഷം തൊഴിൽദിനങ്ങൾ കുറഞ്ഞു. പുതിയ പദ്ധതി ആരംഭിച്ച ജൂലായ് മാസത്തിൽ 47,42,674 തൊഴിൽദിനങ്ങളാണ് സൃഷ്ടിച്ചിരുന്നതെങ്കിൽ ഓഗസ്റ്റ് മാസത്തിൽ അത് 20,05,595 ആയി കുറഞ്ഞു. കഴിഞ്ഞവർഷം ജൂലായിൽ 65,33,335 തൊഴിൽദിനവും ഓഗസ്റ്റിൽ 57,08,578 തൊഴിൽദിനവുമാണ് സൃഷ്ടിച്ചിരുന്നത്. പദ്ധതിയിൽ ഒരുദിവസത്തെ കൂലി 401 രൂപയാണ്. ഏകദേശം 625 കോടിയോളം രൂപയാണ് അവിദഗ്ധ തൊഴിലാളികളുടെ കൂലിയിനത്തിൽ മാത്രം സംസ്ഥാനത്തിന് നഷ്ടമായത്. പുതിയ പദ്ധതിയിൽ 318 ഇനം പ്രവൃത്തികളാണ് അംഗീകരിച്ചിട്ടുള്ളത്. എന്നാൽ ഇതിൽ പലതും മുൻകാലങ്ങളിലെ പോലെ തൊഴിലാളി സൗഹൃദമായി നടപ്പാക്കാൻ പ്രയാസമാണെന്നാണ് പഞ്ചായത്തുകളുടെ പരാതി. സാമ്പത്തികവർഷത്തെ ആദ്യത്തെ അഞ്ചുമാസത്തെ കണക്കുകൾ മുൻ വർഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഈ ഇടിവ്.






























