ന്യൂഡൽഹി : മനുഷ്യ- വന്യജീവി സംഘർഷം തടയാൻ കേന്ദ്രസഹായം തേടി സംസ്ഥാന സർക്കാർ. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാനങ്ങൾക്ക് അവിടുത്തെ സാഹചര്യമനുസരിച്ചുള്ള സ്വാതന്ത്ര്യം നൽകണമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിനെക്കണ്ട് മന്ത്രി ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ പ്രത്യേകമായി എഴുതിനൽകാൻ കേന്ദ്രം നിർദേശിച്ചു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോട് കേന്ദ്രം യോജിച്ചില്ല. ഇക്കാര്യം ആവശ്യപ്പെട്ടപ്പോൾ, കാട്ടുപന്നികളെ ഇപ്പോൾത്തന്നെ കൊല്ലുന്നുണ്ടല്ലോയെന്ന് മന്ത്രി ഭൂപേന്ദർ യാദവ് ചോദിച്ചു. കേരളത്തിൽ കാട്ടുപന്നികളെ അധികൃതർ വെടിവെച്ചു കൊല്ലുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും കാണിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ ചോദ്യം.
ഭക്ഷിക്കാൻവേണ്ടി കാട്ടുപന്നിയെ കൊല്ലാൻ അനുവദിക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കടുവശല്യം ചൂണ്ടിക്കാട്ടിയപ്പോൾ, നരഭോജികളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടല്ലോയെന്നും മന്ത്രി പറഞ്ഞു. എന്നാൽ, അതിനുള്ള നടപടിക്രമങ്ങൾ പ്രായോഗികമല്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടി. വ്യോമസേനയുടെ സഹായത്തോടെ എണ്ണത്തിൽ കൂടുതലുള്ള വന്യജീവികളെ ഏരിയൽ ട്രാൻസ്‍ലൊക്കേഷൻ വഴി മാറ്റുന്നതിനുള്ള നിർദേശത്തിന് കേന്ദ്രമന്ത്രിയിൽ നിന്നും അനുകൂല പ്രതികരണമാണ് ലഭിച്ചതെന്ന് ഷിബു ബേബി ജോൺ വ്യക്തമാക്കി. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം, കേന്ദ്രസഹായംകൂടി ലഭിച്ചാൽ നിലവിലെ 17.5 ലക്ഷത്തിൽനിന്ന് 21 ലക്ഷമാക്കാൻ ആലോചിക്കുന്നതായി മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.
കേന്ദ്ര സർക്കാർ പത്തുലക്ഷം രൂപ നൽകുമെന്ന് പാർലമെന്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മൊത്തത്തിലുള്ള ഒരു തുകയല്ലാതെ പത്തുലക്ഷംവീതം കണക്കാക്കി നൽകുന്നില്ല. സംസ്ഥാന സർക്കാർ അടുത്ത ഒമ്പതുമാസത്തേക്ക് 192 കോടി രൂപ ബജറ്റിൽ ഈ മേഖലയ്ക്കായി നീക്കിവെച്ചിട്ടുണ്ട്. കേന്ദ്രവും ആനുപാതികമായ വിഹിതം നൽകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.





























