ചെത്തോങ്കര: ദിവസേന പത്രസമ്മേളനം വിളിച്ച് ആഭ്യന്തരവകുപ്പിൽ നടക്കുന്ന സംഭവങ്ങളെ ഒറ്റപ്പെട്ടവ എന്ന് നിസാരവത്കരിച്ചു തള്ളിപ്പറയുന്ന ഒരേ ഒരു ജോലിയാണ് ഈ സർക്കാരുകളിലെ ആഭ്യന്തര വകുപ്പ് മന്ത്രിക്കുള്ളതെന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ. കൊലക്കേസ് പ്രതികളെയും ബോംബ് നിർമ്മിക്കുന്നവരെയും അക്രമകാരികളെയും സംരക്ഷിക്കുന്ന പോലീസ് പാവപ്പെട്ട സാധാരണക്കാരായ നിരപരാധികളെ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ പീഡിപ്പിക്കുന്നു. പരാതികൾ ഉയരുമ്പോൾ പേരിനു നടപടിയെടുത്തും മൂടിവെച്ചും കാക്കിയിട്ട പ്രതികളെ രക്ഷിക്കുന്നത് അധാർമികമാണ്. ഒരു കാലത്ത് ഇന്ത്യയിലെ എല്ലാ പോലീസ് സേനയ്ക്കും മാതൃകയായിരുന്ന ഏറ്റവും മികച്ച പോലീസ് സംവിധാനം നിലനിന്നിരുന്ന കേരളത്തിൽ ക്രമസമാധാനം തകർന്ന സ്‌ഥിതിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് പഴവങ്ങാടി ടൗൺ, വെസ്റ്റ് സംയുക്ത മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, ലിജു ജോർജ്, തോമസ് അലക്സ്, പ്രകാശ് തോമസ്, അബ്ദുൽ കലാം ആസാദ്, തോമസ് ഫിലിപ്പ്, അന്നമ്മ തോമസ്, റൂബി കോശി, അനിത അനിൽകുമാർ, ജോൺ എബ്രഹാം, റെഞ്ചി പതാലിൽ, ഉഷ തോമസ്, സൂസൻ മാത്യു, റെജി കൊല്ലിരിക്കൽ, ബിനോജ് ചിറക്കൽ എന്നിവർ പ്രസംഗിച്ചു.






























