ലണ്ടൻ: കുടുംബകലഹത്തെത്തുടർന്ന് ഭാര്യയെ ക്രൂരമായി മർദിച്ച മലയാളി യുവാവിന് ബ്രിട്ടനിൽ 20 മാസം ജയിൽശിക്ഷ. ബ്രിട്ടനിലെ ന്യൂപോർട്ടിൽ താമസിക്കുന്ന ഡോണി വർഗീസ് (37) എന്ന യുവാവിന് ന്യൂപോർട്ട് ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. കുടുംബകലഹത്തെത്തുർന്ന് ഡോണി ഭാര്യയെ രണ്ടുതവണ കൊലപ്പെടുത്താൽ ശ്രമിച്ചെന്നാണ് പരാതി. കുടുംബപ്രശ്നങ്ങള്‍ നാട്ടിലുള്ള സഹോദരനുമായി യുവതി വിഡിയോ കോളിൽ സംസാരിക്കവേയായിരുന്നു ക്രൂരമായ ആക്രമണം. ഈ ആക്രമണത്തന്റെ ദൃശ്യങ്ങൾ വിഡോയോയിൽ പതിഞ്ഞതോടെ കേസിന് ബലമായി.
ഈ സംഭവത്തിനു മുൻപും ഡോണി ഭാര്യയെ കുപ്പികൊണ്ട് തലയ്ക്ക് അടിക്കുകയും മറ്റും ചെയ്തിരുന്നു എന്നാണ് പരാതി. അക്രമത്തിനിടെ ഇയാളിൽനിന്നും രക്ഷപ്പെട്ട് ഓടിയ യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു. കേസ് കോടതിയിൽ എത്തിയപ്പോൾ മക്കളെ ഓർത്ത് ഭർത്താവിനോട് ക്ഷമിക്കാൻ യുവതി തയാറാവുകയും ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തെങ്കിലും ഇയാൾ ചെയ്ത കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടത്ത് കോടതി 20 മാസത്തെ ജയിൽശിക്ഷ വിധിക്കുകയായിരുന്നു.
താൻ ചെയ്ത കുറ്റത്തിൽ പശ്ചാത്തപിക്കുന്നതായും ഭാര്യയെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം തനിക്ക് മനസിലായെന്നും ഡോണിയും കോടതിയെ അറിയിച്ചെങ്കിലും കോടതി ശിക്ഷയിൽനിന്നും മോചനം നൽകിയില്ല. പത്തുവർഷം മുമ്പ് വിവാഹിതരായ ഡോണിക്കും ഭാര്യയ്ക്കും രണ്ടു മക്കളാണുള്ളത്. മെച്ചപ്പെട്ട ജോലിയും ജീവിതവും തേടി ബ്രിട്ടനിലെത്തുന്ന കുടുംബങ്ങളിൽനിന്നും ഇത്തരത്തിൽ നിരവധി കേസുകളാണ് അടുത്തകാലത്ത് ഉയരുന്നത്. കെറ്ററിങ്ങിൽ നഴ്സായ ഭാര്യയെും രണ്ടു മക്കളെയും ഭർത്താവ് ഷാജു കഴുത്തുഞെരിച്ചു കൊന്ന സംഭവം ബ്രിട്ടനെയാകെ ഞെട്ടിച്ചിരുന്നു.





























