തിരുവനന്തപുരം : വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട മലയാളികളെ കർണ്ണാടക അതിർത്തിയിൽ തടഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് തിരിച്ചവരാണ് കർണാടക ഷിരൂർ ചെക്‌പോസ്റ്റിൽ കുടുങ്ങിയത്.
കേരളം അനുവദിച്ച പാസുമായാണ് ഇവർ യാത്ര തിരിച്ചത്. 40 ഓളം വരുന്ന മലയാളികളാണ് അതിർത്തിയിലുള്ളത്. ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് കർണാടകത്തിലേക്ക് കടക്കാൻ ജില്ലാ കളക്ടർമാരുടെ അനുമതി നിർബന്ധമാണ്. ഇതാണ് ചെക്പോസ്റ്റിൽ തടയാൻ കാരണം.
കളിയിക്കാവിള അതിർത്തിയിലും സമാനമായ പ്രശ്നം ഉണ്ട്. തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിൽ നിന്നും വന്നവരെ അതിർത്തി കടത്തിവിട്ടില്ല. ഇവർ യാത്ര പുറപ്പെട്ട ജില്ലയിലെ കളക്ടറുടെ അനുമതി പത്രം ഇല്ലാതിരുന്നത് കൊണ്ടാണ് അതിർത്തിയിൽ തടഞ്ഞത്. ഇങ്ങനെ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്ത പാസുമായി വരുന്നവരെ കടത്തിവിടുന്നുണ്ട്.
ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ വാഹനം സ്വന്തമായി ഇല്ലാത്തവർ തത്കാലം അവിടെ തന്നെ തുടരണമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. ഇത്തരക്കാർക്കായി പൊതു വാഹനങ്ങൾ ഏർപ്പെടുത്തുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ല. വരും ദിവസങ്ങളിലെ റിവ്യൂവിന് ശേഷം ഇത് സംബന്ധിച്ച് തീരുമാനം എടുക്കും. നിലവിൽ മുത്തങ്ങ അതിർത്തിയിൽ നടപടികളിൽ ആശയക്കുഴപ്പമില്ല. ഇന്നലെ മുത്തങ്ങ അതിർത്തിയിൽ എത്താൻ പാസ് കിട്ടിയിട്ടും എത്താൻ സാധിക്കാത്തവർക്ക് രണ്ട് ദിവസത്തിനകം എത്തിയാൽ മതിയെന്ന ഇളവ് അനുവദിക്കുമെന്ന് കളക്ടർ വ്യക്തമാക്കി.