തിരുവനന്തപുരം : മല്‍സ്യബന്ധന മേഖലയ്‌ക്ക് തിരിച്ചടിയായി മണ്ണെണ്ണ വിലക്കയറ്റം. മെയ് മാസത്തില്‍ 84 രൂപയായിരുന്ന മണ്ണെണ്ണ വിലയാണ് രണ്ട് തവണയായി വര്‍ധിച്ച് 102 രൂപയായത്. സബ്‌സിഡി ഉള്‍പ്പെടെയുളള കൈത്താങ്ങില്ലെങ്കില്‍ പ്രതിസന്ധിയിലാകുമെന്ന് മല്‍സ്യ തൊഴിലാളികള്‍ പറയുന്നു. പരമ്പരാഗത മല്‍സ്യ തൊഴിലാളി മേഖലയിലെ പൊതുസ്‌ഥിതി ഇതാണ്.
മീന്‍ പിടുത്തമാണ് ഏക ഉപജീവനമാര്‍ഗമെങ്കിലും പലരുമിപ്പോള്‍ കടലില്‍ പോയിട്ട് നാളേറെയായി. തീവിലയ്‌ക്ക് മണ്ണെണ്ണ വാങ്ങി വേണം വള്ളം കടലിലിറക്കാന്‍. ഒരു മാസം ഒരു വള്ളത്തിന് ശരാശരി ആയിരം ലിറ്റര്‍ എങ്കിലും മണ്ണെണ്ണ വേണം. ട്രോളിംഗ് നിരോധനം കഴിഞ്ഞാലും വിലക്കയറ്റത്തില്‍ വലഞ്ഞ് പകുതി ബോട്ടുകള്‍ മാത്രമേ ഇനി കടലിറക്കാനാകൂ എന്നും മല്‍സ്യ തൊഴിലാളികള്‍ പറയുന്നു. കരിഞ്ചന്തയില്‍ നിന്ന് മണ്ണെണ്ണ വാങ്ങി മുന്നോട്ട് പോകാനാകില്ലെന്നും മല്‍സ്യ തൊഴിലാളികള്‍ പറയുന്നു.
ഇന്ധനം വാങ്ങിയ ഇനത്തില്‍ സിവില്‍ സപ്ളൈസും മല്‍സ്യഫെഡും നല്‍കേണ്ട സബ്‌സിഡിയുടെ കുടിശ്ശിക ഇനിയും നല്‍കിയിട്ടില്ല. മണ്ണെണ്ണയുടെ സബ്‌സിഡി കുടിശ്ശിക എന്ന് കിട്ടുമെന്ന് കാത്തിരിക്കുന്നതിനിടെയാണ് ഒരു ട്രോളിങ് നിരോധനകാലം കൂടി വറുതിയേകി കടന്ന് പോകുന്നത്. അതിനിടയിലാണ് ഇരുട്ടടിയായി മണ്ണെണ്ണയുടെ വിലക്കയറ്റവും. ഇതോടെ ജീവിതം കരക്കടുപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് തീരദേശ ജനത.