കൊച്ചി : കെവിൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ജയിലിൽ മർദനമേറ്റതായി ആരോപണം. കേസിലെ ഒൻപതാം പ്രതി ടിറ്റോ ജെറോമിന് മർദനമേറ്റതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. പ്രതിക്കായി ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഇക്കാര്യമുള്ളത്. സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി.
ജയിലിൽ വച്ച് ടിറ്റോ ജെറോം ക്രൂരമായി മർദിക്കപ്പെട്ടതായി കരുതുന്നതായി ഹർജിയിൽ പറയുന്നു. അവശ നിലയിലായ ടിറ്റോയെ ചികിത്സ നൽകാതെ സെല്ലിലടച്ചെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് അടിയന്തര നടപടിക്ക് ഉത്തരവിടുകയായിരുന്നു. ജില്ലാ ജഡ്ജിയും ഡിഎംഒയും ഉടൻ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തണമെന്ന് കോടതി നിർദേശിച്ചു. ജയിൽ ഐജി നാല് മണിക്കു മുമ്പ് റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് വിനോദ് ചന്ദ്രൻ നിർദേശിച്ചു. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന രീതി വേണ്ടെന്ന് കോടതി പരാമർശിച്ചു. കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. ജയിലിനുള്ളിൽ പൊലീസുകാർ പ്രത്യേകം ശിക്ഷ നടപ്പാക്കേണ്ടന്നും കോടതി പറഞ്ഞു.