കൊച്ചി : കീഴില്ലത്ത് യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്ന സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശികളായ ബിജു, എല്‍വിന്‍ എന്നിവരാണ് പിടിയിലായത്. കീഴില്ലത്തെ പെട്രോള്‍ പമ്പിലെ ജീവനക്കാരാണ് ഇവർ. വട്ടപ്പറമ്പന്‍ താജുവിന്റെ മകന്‍ അന്‍സില്‍ ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് വിളിച്ചിറക്കിയാണ് അന്‍സിലിനെ വെട്ടിയത്. രാത്രി പത്തരയോടെയായിരുന്നു കൊല.
വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.അന്‍സിലിന്റെ പിതാവ് താജു ഓട്ടോ ഡ്രൈവറാണ്. പെട്രോള്‍ അടിക്കുന്നതുമായി ബന്ധപ്പെട്ട് അന്‍സിലും ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. രണ്ടു ദിവസം മുമ്പാണ് സംഭവം. അന്ന് ഇരുകൂട്ടരും വെല്ലുവിളി നടത്തിയിരുന്നു.
അന്‍സിലിന്റെ ഫോണിലേക്ക് ഒരു കോള്‍ വന്നു. ഫോണില്‍ സംസാരിക്കാനായി പുറത്തേക്കിറങ്ങിയ അന്‍സിലിനെ ഒന്‍പതരയോടെയാണ് ആക്രമിച്ചത്. വീടിന് സമീപത്തെ കനാല്‍ ബണ്ട് റോഡില്‍വെച്ച് അക്രമി സംഘം അന്‍സിലിനെ വെട്ടുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ അന്‍സിലിനെ പിതാവും സഹോദരനും ചേര്‍ന്ന് പെരുമ്പാവൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകം നടത്തിയ സംഘം തന്നെയാണ് അന്‍സിലിനെ ഫോണില്‍ വിളിച്ച് വീട്ടില്‍ നിന്ന് പുറത്തിറക്കിയത് എന്ന് പോലീസ് സംശയിക്കുന്നു.