അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം വനപാലകർ വെട്ടി നശിപ്പിച്ചു. പ്ലാമല ഭാഗത്ത് താമസിക്കുന്ന കളരിക്കൽ ബേബിയുടെ നാലേക്കർ കൃഷിത്തോട്ടമാണ് ഞായറാഴ്ച ഉച്ചയോടെ വനപാലകർ വെട്ടിനശിപ്പിച്ചത്. പരിസ്ഥിതിലോല പ്രദേശമായി (ഇ.എഫ്.എൽ.) വിജ്ഞാപനംചെയ്ത സ്ഥലം നിയമവിരുദ്ധമായി കൈയേറി ചെയ്തിരുന്ന ഏലക്കൃഷിയാണ് നശിപ്പിച്ചതെന്ന് അടിമാലി ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫീസർ പി.സി. രാജൻ പറഞ്ഞു. കൃഷി നശിപ്പിച്ചശേഷം ഏകദേശം അഞ്ചേക്കറോളം വനഭൂമി തിരിച്ചുപിടിച്ചിട്ടുണ്ട്. കൃഷിചെയ്ത ആൾക്കെതിരേ കേസെടുത്തതായും റെയ്ഞ്ച് ഓഫീസർ അറിയിച്ചു.
1999-ൽ പണംകൊടുത്തു വാങ്ങിയ കൃഷിഭൂമിയിലാണ് താൻ കൃഷിയിറക്കിയിരുന്നതെന്നും വിളവെടുപ്പിന് പാകമായ നാല് ഏക്കറോളം ഏലത്തോട്ടമാണ് വനപാലകർ അകാരണമായി വെട്ടിമാറ്റിയതെന്നും ബേബി പറയുന്നു. വനംമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകിയതായും ബേബി പറഞ്ഞു. ഈ ഭാഗത്ത് റിസർവ് വനം കൈയേറി കൃഷിചെയ്തുവരുന്നതായി വനംവകുപ്പ് പറയുന്നു. വന്യമൃഗങ്ങളുടെ സഞ്ചാരപാത തടസ്സപ്പെടുത്തുന്ന തരത്തിൽ വേലികെട്ടിയും വ്യാപകമായി കീടനാശിനികൾ വനത്തിൽ തളിച്ചും കടന്നുകയറ്റം ഉണ്ടായിട്ടുള്ളത് മനുഷ്യ- വന്യജീവി സംഘർഷം മേഖലയിൽ വർധിക്കാൻ കാരണമായിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.






























