ആലപ്പുഴ : ആലപ്പുഴയിലെ ബിജെപി പ്രവർത്തകൻ രഞ്ജിത്തിനെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗവും സിനിമാ താരവുമായ ഖുശ്ബു. രഞ്ജിത്തിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. കൊല്ലപ്പെട്ട രൺജിത്തിന്റെ പേരിൽ ഒരു സ്റ്റേഷനിലും ഒരു കേസോ പരാതിയോ ഇല്ല. കൃത്യമായി ആസൂത്രണം ചെയ്തത് നടപ്പിലാക്കിയ കൊലപാതകമാണ്. കേസിലെ എല്ലാ പ്രതികളെയും ഉടൻ പിടികൂടണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് കേരളാ മുഖ്യമന്ത്രി ഉറപ്പ് നൽകണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു.
രഞ്ജിത്ത് കൊലക്കേസിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പോലീസ് കസ്റ്റഡിയിലായിരുന്ന ആലപ്പുഴ വെള്ളക്കിണർ സ്വദേശികളായ അനൂപ് അഷ്റഫ്, റസീബ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരുടെ കൂട്ടുപ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാണ്. ആലപ്പുഴ വെള്ളക്കിണർ സ്വദേശിയായ അനൂപ് അഷ്റഫിനെ ബംഗളൂരുവിൽ നിന്നാണ് പോലീസ് പിടികൂടിയത്. സംസ്ഥാനത്തിന് പുറത്തുനടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് മുഖ്യപ്രതികളിൽ ഒരാളായ ഇയാളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ബൈക്കിലെത്തിയ 12 അംഗം സംഘത്തിൽ ഉൾപ്പെട്ടയാളാണിത്.





























