ചാത്തന്നൂർ : യുവതി ക്വട്ടേഷൻ നൽകിയതിനെത്തുടർന്ന് കാമുകനെ തട്ടിക്കൊണ്ടുപോയി മർദിച്ച ഗുണ്ടാസംഘത്തിലെ രണ്ടുപേർകൂടി പിടിയിലായി. ഇടവ കുന്നത്തുവിളവീട്ടിൽ മുകേഷ് (26), ഇടവ വെൺകുളം സരസ്വതിമന്ദിരത്തിൽ അരുൺ (27) എന്നിവരെയാണ് ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ജൂൺ 14 നാണ് സംഭവം. ശാസ്താംകോട്ട സ്വദേശി ഗൗതമിനും സുഹൃത്ത് വിഷ്ണുപ്രസാദിനുമാണ് മർദനമേറ്റത്. മയ്യനാട് സങ്കീർത്തനയിൽ ലെൻസി ലോറൻസ് (ചിഞ്ചുറാണി) ആണ് ഗൗതമിനെ മർദിക്കാൻ 40,000 രൂപയ്ക്ക് ക്വട്ടേഷൻ നൽകിയത്. സംഭവത്തിനുശേഷം രണ്ടുമാസമായി ഒളിവിലായിരുന്നു പ്രതികൾ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ലെൻസി ലോറൻസ്, ക്വട്ടേഷൻ സംഘാംഗങ്ങളായ വർക്കല കണ്ണബ പുല്ലാനിയോട് മാനസസരസിൽ അനന്തു പ്രസാദ് (21), ആയിരൂർ തണ്ടിൽവീട്ടിൽ അമ്പു (33) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വിഷ്ണുപ്രസാദിന്റെ സഹോദരനായ അനന്തു പ്രസാദിനാണ് യുവതി ക്വട്ടേഷൻ നൽകിയത്. ഗൗതമിനെ വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെട്ട് സുഹൃത്തായ വിഷ്ണുപ്രസാദിനെ തട്ടിക്കൊണ്ടുപോയി അയിരൂരിൽ കായൽത്തീരത്ത് എത്തിച്ച് ഉപദ്രവിക്കുകയും ചെയ്തു.