ന്യൂഡൽഹി : സൂര്യനെല്ലി കേസിലെ മുഖ്യ പ്രതി ധർമരാജന് പരോളോ ജാമ്യമോ അനുവദിക്കരുതെന്ന് ക്രൈം ബ്രാഞ്ച്. കൂട്ട ബലാത്സംഗ കേസിലെ പ്രതിയായ ധർമരാജന് പരോളിന് അർഹതയില്ല. ജാമ്യം അനുവദിച്ചാൽ ഒളിവിൽ പോകാനും ഇരയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി സുപ്രീം കോടതിയെ അറിയിച്ചു.
ക്രൈം ബ്രാഞ്ച് കോട്ടയം യൂണിറ്റിലെ ഡെപ്യുട്ടി സൂപ്രണ്ട് എസ്.ഷെരീഫാണ് ധർമരാജന് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കരുതെന്ന് രേഖാമൂലം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്. പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് എൻ.എസ് നിർമ്മലാന്ദൻ നായരുമായി ചർച്ച ചെയ്ത ശേഷമാണ് ക്രൈം ബ്രാഞ്ച് ഡി.വൈഎസ്.പി രേഖാമൂലമുള്ള എതിർപ്പ് കോടതിയെ അറിയിച്ചത്.
തിരുവനന്തപുരം പൂജപ്പുര ജയിലിലാണ് സൂര്യനെല്ലി കേസിൽ ജീവപര്യന്തം ശിക്ഷക്കപ്പെട്ട ധർമരാജനെനെ നിലവിൽ പാർപ്പിച്ചിരിക്കുന്നത്. ജയിലിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ തനിക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണമെന്നാണ് ധർമരാജന്റെ ആവശ്യം.
അതേസമയം പൂജപ്പുര ജയിലിൽ 701 തടവുകാരാണുള്ളത്. ജയിലിൽ കോവിഡ് വ്യാപന സാഹചര്യം ഇല്ല. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ഒരു കോവിഡ് കേസ് പോലും ജയിലിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി സുപ്രീം കോടതിയെ അറിയിച്ചു. കൂട്ട ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ ജയിൽ ചട്ടങ്ങൾ പ്രകാരം പരോളിന് അർഹതയില്ലെന്നും ക്രൈം ബ്രാഞ്ച് സുപ്രീം കോടതിക്ക് കൈമാറിയ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിചാരണ സമയത്ത് ജാമ്യത്തിൽ ഇറങ്ങിയ ധർമരാജൻ ഒളിവിൽ പോയിരുന്നു. ഇടക്കാല ജാമ്യം അനുവദിച്ചാൽ ഒളിവിൽ പോകാനും ഇരയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. അതിനാൽ തന്നെ ധർമരാജന്റെ ജാമ്യ അപേക്ഷ തള്ളണമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. കേസിലെ മറ്റെല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ പത്ത് വർഷത്തിലധികം ജയിലിൽ കഴിഞ്ഞു. അതിനാൽ പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണമെന്നാണ് ധർമരാജന്റെ ആവശ്യം.