തിരുവനന്തപുരം: എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റൽ രാജിനെയാണ് പെരുമ്പാവൂർ പോക്സോ കോടതി ശിക്ഷിച്ചത്. ഇരട്ട ജീവപര്യന്തത്തിന് പുറമെ വിവിധ വകുപ്പുകളിലായി 35 വർഷം കഠിനതടവും പ്രതി അനുഭവിക്കണം. 2023 സെപ്റ്റംബർ 7-നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ആലുവ എടയപ്പുറത്ത് മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ പുലർച്ചെ ജനലിലൂടെ വാതിൽ തുറന്ന് അകത്തുകയറിയാണ് പ്രതി തട്ടിക്കൊണ്ടുപോയത്.
വീടിന് സമീപത്തുള്ള പാടത്തേക്ക് കൊണ്ടുപോയി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കി. കുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസികൾ എത്തിയതോടെ പ്രതി കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പ്രതി വീട്ടിൽ നിന്ന് മോഷ്ടിച്ച മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണ്ണായകമായത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ആലപ്പുഴയിലേയ്ക്ക് പോയ പ്രതിയെ പോലീസ് സാഹസികമായാണ് കീഴടക്കിയത്. മോഷണം ലക്ഷ്യമിട്ടാണ് പ്രതി എത്തിയതെങ്കിലും പിന്നീട് ക്രൂരമായ ലൈംഗിക അതിക്രമത്തിലേക്ക് കടക്കുകയായിരുന്നു. പിടിയിലാകുമ്പോൾ പ്രതിയുടെ കൈവശം മോഷ്ടിച്ച മൊബൈൽ ഫോണുകളും ഉണ്ടായിരുന്നു.





























