തിരുവനന്തപുരം : യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും സ്വർണവും കവർന്ന കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മണക്കാട് കളിപ്പാൻകുളം കാർത്തിക നഗറിൽ വിഷ്ണുരാജിനെയാണ് (25) ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐ.ഡി നിർമിച്ച് നെടുമങ്ങാട് സ്വദേശിയായ യുവാവുമായി ചാറ്റ് ചെയ്ത് ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ടിൽ എത്തിച്ച് അവിടെനിന്ന് ഐരാണിമുട്ടം ഹോമിയോ കോളജ് ഗ്രൗണ്ടിൽ കൊണ്ടുപോയി മർദിച്ച് പണവും സ്വർണവും വാഹനത്തിന്റെ ആർ.സിബുക്കും കവരുകയായിരുന്നു.
സംഭവത്തിനുശേഷം അടിമലത്തുറ കടപ്പുറത്ത് ഒളിവിൽ കഴിയവെ ഫോർട്ട് പോലീസ് അസിസ്റ്റൻറ് കമീഷണർ എസ്.ഷാജിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ഫോർട്ട് എസ്.എച്ച്.ഒ ജെ.രാകേഷ്, എസ്.ഐ മാരായ സജു എബ്രഹാം, ദിനേഷ്, സി.പി.ഒ മാരായ ബിനു, പ്രഫൽ, സാബു, വിനോദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കേസിലെ രണ്ടും മൂന്നും നാലും ആറും പ്രതികളെ ഫോർട്ട് പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സ്വകാര്യ ധനസ്ഥാപനത്തിൽ പണയംവെച്ച സ്വർണാഭരണങ്ങൾ കണ്ടെത്തി. കേസിൽ അഞ്ചാം പ്രതിയെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





























