തിരുവനന്തപുരം : കിഫ്ബിക്കെതിരായ നീക്കം നാടിന്റെ വികസനം തകർക്കാനെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. കേന്ദ്ര ഏജൻസികളുടെ നീക്കം ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടും. വികസന പദ്ധതികളെ തകർക്കാൻ സിഎജിയെ ഉപയോഗിക്കുകയാണ്. സിഎജിയുടെ കരട് ഓഡിറ്റ് റിപ്പോർട്ടിനോടുള്ള വിയോജിപ്പ് സർക്കാർ ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
സിഎജി റിപ്പോർട്ട് ചോർത്തിയിട്ടില്ല. ജനങ്ങളോട് പറയുകയാണ് ചെയ്തത്. ഇത് ജനം അറിയേണ്ട വിഷയമാണ്. കിഫ്ബിയിലെ എല്ലാ കമ്പ്യൂട്ടറുകളുടേയും പാസ്‌വേഡ് സിഎജിക്ക് നൽകിയിരുന്നു. വികസന പദ്ധതികളെ തകർക്കാൻ കേന്ദ്രം സിഎജിയെ ഉപയോഗിക്കുകയാണ്. കിഫ്ബിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കിഫ്ബിക്കെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്കും മന്ത്രി മറുപടി നൽകി. കിഫ്ബി ഭരണഘടനാ വിരുദ്ധമാണോ എന്ന് പ്രതിപക്ഷം പറയണം. സഭാ ചട്ടം ലംഘിച്ചോ എന്ന് സ്പീക്കർ പരിശോധിക്കട്ടെ. രാഷ്ട്രീയ പാർട്ടികൾക്ക് ജനങ്ങളോട് പ്രതിബദ്ധത വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.