തിരുവനന്തപുരം : സിഎജി റിപ്പോർട്ടിനെതിരെ കിഫ്ബി രംഗത്ത്. ബജറ്റിന് പുറത്ത് കടമെടുപ്പിനുള്ള സംവിധാനമായി കിഫ്ബിയെ വിമർശിക്കുന്ന സിഎജി റിപ്പോർട്ട് വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് കിഫ്ബി. കിഫ്ബിയും ആന്യൂറ്റി മാതൃകയിൽ പ്രവർത്തിക്കുന്ന ഒരു തനത് സാമ്പത്തിക സംവിധാനമാണ്. അല്ലാതെ ബജറ്റിന് പുറത്ത് കടമെടുക്കാൻ ഉണ്ടാക്കിയ ഒരു സംവിധാനമല്ലെന്ന് കിഫ്ബി ഫെയ്സ്ബുക്കിൽ കുറിച്ചു. കിഫ്ബി വായ്പ സർക്കാർ ബജറ്റിലും അക്കൗണ്ടിലും ഉൾക്കൊള്ളിക്കണമെന്ന സിഎജി റിപ്പോർട്ടിലെ ആവശ്യത്തിനാണ് കിഫ്ബിയുടെ ഭാഗത്തു നിന്നുള്ള മറുപടി ഉണ്ടായിരിക്കുന്നത്.
കിഫ്ബിയുടെ കാര്യത്തിൽ ഇരുപത്തഞ്ച് ശതമാനം പദ്ധതി എങ്കിലും വരുമാനദായകമാണ്. വൈദ്യുതി ബോർഡ്, കെ ഫോൺ, വ്യവസായ ഭൂമി തുടങ്ങിയവയ്ക്ക് നൽകുന്ന വായ്പ മുതലും പലിശയും ചേർന്ന് കിഫ്ബിയിൽ തിരിച്ചെത്തുന്നുണ്ട്. അങ്ങനെ നോക്കിയാൽ ഈ തുകയും നിയമം മൂലം സർക്കാരിൽ നിന്ന് ലഭിക്കുന്ന നികുതി വിഹിതവും ചേർത്താൽ കിഫ്ബി ഒരിക്കലും കടക്കെണിയിൽ ആവില്ലെന്നും കിഫ്ബി വിശദീകരണക്കുറിപ്പിൽ പറയുന്നു.