കൊച്ചി : കിഴക്കമ്പലത്ത് പോലീസിനുനേരെ ആക്രമണം നടത്തിയതിന് അറസ്റ്റിലായവര്‍ക്കു ഭീകര ബന്ധമുണ്ടോ എന്ന് അന്വേഷിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സ് സംഘം സ്ഥലത്തെത്തി. ഉത്തര – കിഴക്കന്‍ മേഖലയില്‍ നിന്നുള്ളവരാണ് അക്രമികള്‍ എന്നതിനാല്‍ ഇവര്‍ക്കിടയില്‍ തീവ്രവാദ സംഘടനയുമായി ബന്ധമുള്ള ആരെങ്കിലുമുണ്ടോ എന്നാണ് അന്വേഷണം. സംഭവത്തെ നിസാരവത്ക്കരിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിനു തിരിച്ചടിയാണ് കേന്ദ്ര ഇന്റലിജന്‍സ് സംഘത്തിന്റെ ഇടപെടല്‍.
2018 ല്‍ ഇതര സംസ്ഥാന തൊഴിലാളികളായി കേരളത്തിലെത്തിയ മൂന്ന് ബോഡോ തീവ്രവാദികളെ കൊച്ചിയില്‍ അറസ്റ്റ് ചെയ്തിരുന്നു. അസം സ്വദേശികളെയാണ് മണ്ണൂരില്‍ വെച്ച് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. അസമില്‍ കൊലപാതക കേസുകളിലടക്കം പ്രതികളായ ഇവര്‍ കൊച്ചിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അസം പോലീസ് നല്‍കിയ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
പെരുമ്പാവൂര്‍ മണ്ണൂരിലെ സ്വകാര്യ പ്ലൈവുഡ് കമ്പനി വളഞ്ഞാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് അന്ന് കഞ്ചാവും പിടിച്ചെടുത്തിരുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ പരസ്പരം ആക്രമിച്ചത് വംശീയ ആക്രമണമാണോ എന്നായിരുന്നു കേന്ദ്ര സംഘം ആദ്യ ഘട്ടത്തില്‍ സംശയിച്ചിരുന്നത്. വിവിധ സംസ്ഥാനക്കാര്‍ക്കിടയിലെ വൈരമോ, ജാതി വൈരമോ ഉണ്ടോ എന്നു പരിശോധിച്ചെങ്കിലും ആക്രമണം നടത്തിയ ഇരു ചേരിയിലും എല്ലാ വിഭാഗത്തിലുള്ള ആളുകള്‍ ഉണ്ടായിരുന്നു എന്നു കണ്ടെത്തി.
ഇതോടെ വംശീയ അതിക്രമ സാധ്യത തള്ളിക്കളഞ്ഞിട്ടുണ്ട്. പതിവായി മദ്യപിക്കുന്ന കിഴക്കമ്പലത്തെ തൊഴിലാളികള്‍ ഇവര്‍ ലഹരി ഉപയോഗിച്ച് അക്രമാസക്തരായതു തന്നെയാണ് എന്നതില്‍ കവിഞ്ഞ് മറ്റൊന്നും നിലവില്‍ കണ്ടെത്തിയിട്ടില്ല. പ്രതികള്‍ക്ക് രൂപസാമ്യമുള്ളതും ഹിന്ദിക്കു പകരം പ്രാദേശിക ഭാഷയില്‍ മാത്രം സംസാരിക്കുന്നതും അന്വേഷണ സംഘങ്ങളെ പ്രയാസത്തിലാക്കുന്നുണ്ട്. കേരളം തീവ്രവാദികളുടെ ഒളിത്താവളമായി മാറുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ശരിവെയ്‌ക്കും വിധത്തിലാണ് അടുത്ത കാലത്തായി സംസ്ഥാനത്തുണ്ടാകുന്ന സംഭവവികാസങ്ങൾ. ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിലായിട്ടുണ്ട്.