ദില്ലി : കിറ്റെക്സ് കമ്പനിയുമായുള്ള തർക്കങ്ങളും അവരുടെ പരാതികളും തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തിൽ പ്രതികരിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും യെച്ചൂരി പറഞ്ഞു. ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.
പോളിറ്റ് ബ്യൂറോ യോഗം വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പ്രാഥമിക അവലോകനം മാത്രമാണ് നടത്തിയത്. വിശദമായ ചർച്ചകളിലേക്ക് ഇനിയും കടക്കാനിരിക്കുന്നതേയുള്ളൂ. റഫാൽ ഇടപാടിൽ സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്ന മുൻ നിലപാടിൽ സിപിഎം ഇപ്പോഴും ഉറച്ചു നിൽക്കുന്നു. റഫാൽ ഇടപാടിലെ പ്രധാനമന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണം.
നിലവിൽ പുറത്തുവന്ന തെളിവുകൾ മുൻ ആരോപണങ്ങളെ ശരി വെയ്ക്കുന്നതാണ്. ഓഡിനൻസ് ഫാക്ടറികളിൽ സമരം നിരോധിച്ച കേന്ദ്ര സർക്കാർ ഓർഡിനൻസ് പിൻവലിക്കണമെന്നും ഇന്ധന വില വർധനവിൽ ശക്തമായ പ്രതിഷേധം കേന്ദ്ര സർക്കാരിനെതിരെ തുടരുമെന്നും യെച്ചൂരി അറിയിച്ചു.