കോന്നി : പുനലൂർ – മൂവാറ്റുപുഴ പാതയുടെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് വീടിന് ഭീഷണിയായ രീതിയിൽ മണ്ണ് എടുത്ത് മാറ്റിയതായി പരാതി. സംഭവത്തിൽ കുടുംബം പത്തനംതിട്ട ജില്ലാ കളക്ടർക്ക് പരാതി നൽകി. പ്രമാടം വില്ലേജിൽ അഞ്ചാം വാർഡ് ഇളകൊള്ളൂർ ശ്രീ നാരായണ സദനത്തിൽ ശില്പിയായ രാജഗോപാലും കുടുംബവും ആണ് കളക്ടർക്ക് പരാതി നൽകിയത്. റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ആകെയുണ്ടായിരുന്ന നാല് സെന്റ് വസ്തുവിൽ രണ്ട് സെന്റ് ഇവർ വിട്ടു നൽകിയിരുന്നു. നിർമ്മാണത്തിന്റെ ആദ്യ സമയത്ത് വീടിന് ആകെയുണ്ടായിരുന്ന മുൻഭാഗത്തെ കോൺക്രീറ്റ് തൂൺ ഇളക്കി മാറ്റാതെ വീട് സംരക്ഷിച്ചാണ് റോഡ് നിർമ്മാണം നടന്നിരുന്നത്.
എന്നാൽ പിന്നീട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പന്ത്രണ്ട് അടിയോളം വീടിന് മുന്നിൽ നിന്ന് മണ്ണെടുത്ത് മാറ്റിയിരുന്നു. ഇതോടെ വീട് കൂടുതൽ അപകട ഭീഷണിയിൽ ആയിരിക്കുകയാണ്. മാത്രമല്ല വീട്ടിലേക്ക് കടക്കുവാൻ ഇപ്പോൾ വഴിയുമില്ല. വീടിന് മുൻ ഭാഗത്തെ പാറ ഇളക്കി മാറ്റിയതും വീടിന്റെ ബലക്ഷയം വർധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല വീടിനോട് ചേർന്ന ഭാഗത്തെ മണ്ണ് എടുത്ത് മാറ്റിയതിനാൽ വീടിന്റെ തൂണുകളും അപകടവസ്ഥയിലാണ്. ഇത് വീട് തകർന്ന് വീഴുന്നതിന് കാരണമാകുമെന്നും വീട്ടുകാർ പരാതിയിൽ പറയുന്നു. 55 വർഷമായി ശില്പ നിർമ്മാണ രംഗത്തുള്ള രാജാഗോപാലും കുടുംബവും 31 വർഷമായി ഇവിടെ താമസിക്കുന്നു. വിഷയത്തിൽ നീതി തേടി ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിക്കുകയാണ് കുടുംബം.